സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; കോഴിക്കോട് വയോധികൻ മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഛർദി അനുഭവപ്പെട്ടതിനെ തുടർന്ന് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെയാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്.

സച്ചിദാനന്ദന്റെ മരണത്തെ തുടർന്ന് രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി വീട്ടിലെ കിണറ്റിലെ വെള്ളം രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിലവിൽ രോഗബാധ ഉണ്ടായ സാഹചര്യം വ്യക്തമല്ല.

മസ്തിഷ്കത്തെ ബാധിക്കുന്ന നീർക്കെട്ടിനെ എൻസെഫലൈറ്റിസ് എന്നും, മസ്തിഷ്കത്തെ ചുറ്റിപ്പറ്റിയുള്ള മൂന്ന് ആവരണങ്ങളായ ഡ്യൂറ, അരാക്കിനോയിഡ്, പയ എന്നിവിടങ്ങളിലെ നീർക്കെട്ടിനെ മെനിഞ്ചൈറ്റിസ് എന്നും വിളിക്കുന്നു. ഇത്തരം രോഗങ്ങൾക്ക് പ്രധാന കാരണം അണുബാധകളാണ്. ഭൂരിഭാഗം കേസുകളും ബാക്ടീരിയയോ വൈറസുകളോ മൂലമാണ് ഉണ്ടാകുന്നത്.

വൈറസുകൾ മൂലം ഉണ്ടാകുന്ന മെനിഞ്ചൈറ്റിസിൽ പോളിയോ, മമ്പ്സ്, ജപ്പാൻ ജ്വരം തുടങ്ങിയ രോഗങ്ങൾ വാക്സിനേഷനിലൂടെ വലിയ തോതിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്. എന്നാൽ നിപ്പ, ഹെർപ്പിസ്, എന്ററോവൈറസ്, വെസ്റ്റ് നൈൽ തുടങ്ങിയ നിരവധി വൈറസുകൾക്കെതിരായ വാക്സിനുകൾ ഇപ്പോഴും ലഭ്യമല്ല.

മറുപടി രേഖപ്പെടുത്തുക