കേരളാ സർക്കാരിന്റെ നവകേരള സർവേ ഇന്ന് മുതൽ ആരംഭിക്കുന്നു

വികസിത കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന വിപുലമായ ജനസമ്പർക്ക പദ്ധതിയായ ‘സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം’ (നവകേരള സർവേ) ഇന്ന് മുതൽ നടപ്പിലാകും. കേരളത്തിന്റെ ഭാവി വികസനത്തിനായി ജനങ്ങളുടെ നിർദ്ദേശങ്ങൾ ശേഖരിക്കുന്നതോടൊപ്പം, സർക്കാർ ഇതുവരെ കൈവരിച്ച പ്രധാന നേട്ടങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുകയാണ് ഈ സർവേയുടെ പ്രധാന ലക്ഷ്യം.

രണ്ട് മാസം നീണ്ടുനിൽക്കുന്ന സർവേയുടെ ഭാഗമായി, സംസ്ഥാനത്തുടനീളമുള്ള എല്ലാ വീടുകളിലും സന്നദ്ധ പ്രവർത്തകർ നേരിട്ടെത്തി വിവരശേഖരണം നടത്തും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് ഈ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനായി ഏകദേശം 85,000 സന്നദ്ധ പ്രവർത്തകരെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഓരോ വാർഡിലും രണ്ട് പ്രവർത്തകർ എന്ന രീതിയിലാണ് വീടുകൾ സന്ദർശിക്കുക.

സംസ്ഥാനത്തിന്റെ ഭാവി വികസന ദിശ, നിലവിലുള്ള വികസന പദ്ധതികളിൽ ആവശ്യമായ മാറ്റങ്ങൾ, പുതിയ ക്ഷേമപദ്ധതികൾ, നിലവിലെ ക്ഷേമപദ്ധതികളിൽ വരുത്തേണ്ട പരിഷ്കാരങ്ങൾ എന്നിവയെക്കുറിച്ചുള്ള നാല് പ്രധാന ചോദ്യങ്ങളാണ് സർവേയിൽ ജനങ്ങൾക്ക് മുന്നിൽ വെക്കുന്നത്. 2031ഓടെ കേരളത്തെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റുക എന്ന ദീർഘകാല ദർശനത്തിന്റെ ഭാഗമായാണ് ഈ സർവേയെന്ന് സർക്കാർ വ്യക്തമാക്കുന്നു.

വിവരശേഖരണത്തിനൊപ്പം സർക്കാരിന്റെ കഴിഞ്ഞകാല നേട്ടങ്ങൾ വിശദീകരിക്കുന്ന ലഘുലേഖകളും വീടുകളിലെത്തിക്കുന്നതാണ്. വികസന വിഷയങ്ങളിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ രൂപപ്പെടുത്താനും താഴെത്തട്ടിലെ വികാരങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാനും ഈ സർവേ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. രണ്ട് മാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ വീടുകളിലും സർവേ പൂർത്തിയാക്കാനാണ് ലക്ഷ്യം.

മറുപടി രേഖപ്പെടുത്തുക