തിരുവനന്തപുരം: നിയമസഭ സമ്മേളനം ആരംഭിച്ചു. അന്തരിച്ച നേതാക്കള്‍ക്ക് ചരമോപചാരം അര്‍പ്പിച്ചു കൊണ്ടാണ് സഭ ആരംഭിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആദരം അര്‍പ്പിച്ചു. വിഎസിന്‍റെ മകൻ അരുണ്‍കുമാര്‍ സന്ദര്‍ശക ഗ്യാലറിയിൽ എത്തിയിരുന്നു. അതേ സമയം, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസസഭയിൽ വരുമെന്ന് സൂചന പുറത്തുവന്നിരുന്നു. രാഹുലിന്‍റെ സ്റ്റാഫ് സഭയിൽ എത്തിയിട്ടുണ്ട്. ചില നേതാക്കള്‍ രാഹുലുമായി സംസാരിച്ചതായിട്ടാണ് വിവരം. 9 മണിക്ക് സഭ ആരംഭിച്ച് 15 മിനിറ്റ് ആയിട്ടും രാഹുൽ എത്തിയിട്ടില്ല. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദൻ, മുൻ സ്പീക്കർ പിപി തങ്കച്ചൻ, പീരുമേട് എംഎൽ.എ ആയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് അനുശോചനം അർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും.
അതേ സമയം, സഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിൽ തന്നെ രണ്ട് അഭിപ്രായമാണുള്ളത്. പാർലമെന്‍ററി പാർട്ടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകിയതിനാൽ പ്രത്യേക ബ്ലോക്കിലാണ് രാഹുൽ പങ്കെടുത്താൽ ഇരിപ്പിടം നൽകുക. സംസ്ഥാനത്തെ പോലീസ് മൂന്നാംമുറ, തൃശ്ശൂരിലെ സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള ഫോൺ സംഭാഷണം, വയനാട്ടിലെ കോൺഗ്രസ് നേതാവിന്‍റെ ആത്മഹത്യ, അടക്കം നിരവധി രാഷ്ട്രീയ വിഷയങ്ങൾ ഈ സമ്മേളന കാലത്ത് സഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും.