തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്നുണ്ടാകില്ല, മാറ്റിവച്ചു

Kerala State Lottery Results

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യശാലി ആരെന്നറിയാൻ ഒക്ടോബർ 4 വരെ കാത്തിരിക്കണം. തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇന്നലെ ഇത് ഒക്ടോബർ 4 ലേക്ക് മാറ്റുകയായിരുന്നു. ചരക്കു സേവന നികുതി (ജി എസ് ടി)യുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായെത്തിയ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വിൽപ്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കുന്നതെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു. ടിക്കറ്റുകള്‍ പൂര്‍ണമായി വിൽപ്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിവച്ചതെന്നും ഭാഗ്യക്കുറി ഡയറക്ടറേറ്റ് വിവരിച്ചു. ഈ വർഷത്തെ തിരുവോണം ബമ്പറിനായി അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞെന്ന് ഭാഗ്യക്കുറി വകുപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ കനത്ത മഴ കാരണം ഇന്നലെ ടിക്കറ്റ് വിൽപ്പന കാര്യമായി നടക്കാത്തത് ഏജൻസികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഈ സാഹചര്യത്തിലാണ് നറുക്കെടുപ്പ് മാറ്റിവച്ചത്.

പാലക്കാടാണ് നിലവിൽ ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ജില്ലയിൽ വിറ്റുപോയത്. ടിക്കറ്റ് വിൽപ്പനയിൽ രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ല 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞു. കഴിഞ്ഞ വർഷം 71.40 ലക്ഷം എണ്ണം തിരുവോണം ബമ്പർ ടിക്കറ്റുകൾ ആണ് വില്പന നടന്നത്.

ഓണം ബമ്പറിന്‍റെ സമ്മാനഘടന

കഴിഞ്ഞ തവണ പോലെ ഇത്തവണയും ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു എന്നതാണ് തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കുന്നു. ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിൻ്റെ പ്രകാശനം ജൂലൈ 28-നാണ് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചത്.

ഭാഗ്യശാലിക്ക് എന്ത് കിട്ടും

തിരുവോണം ബമ്പർ സമ്മാനത്തുക : 25 കോടി

ഏജൻസി കമ്മീഷൻ 10 ശതമാനം : 2.5 കോടി

സമ്മാന നികുതി 30 ശതമാനം: 6.75 കോടി

ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് : 15. 75 കോടി

നികുതി തുകയ്ക്കുള്ള സർചാർജ് 37 ശതമാനം : 2.49 കോടി

ആരോ​ഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം : 36.9 ല​ക്ഷം

അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി : 2.85 കോടി

എല്ലാ നികുതിയും കഴിഞ്ഞ് ഭാഗ്യശാലിക്ക് കിട്ടുന്നത്: 12,88,26,000 രൂപ(12.8 കോടി)

മറുപടി രേഖപ്പെടുത്തുക