30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പലസ്തീൻ 36 ഉൾപ്പെടെ 15 ചിത്രങ്ങൾക്ക് കൂടി പ്രദർശനാനുമതി ലഭിച്ചു. സംസ്ഥാനം ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് കേന്ദ്രം കൂടുതൽ സിനിമകൾക്ക് അനുമതി നൽകിയത്. ഇതോടെ പലസ്തീൻ 36 അടക്കം മൊത്തം 15 ചിത്രങ്ങൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.
ഇന്നലെ രാത്രിയോടെ ഒമ്പത് സിനിമകൾക്ക് കൂടി അനുമതി ലഭിച്ചതായി ചലച്ചിത്ര അക്കാദമി അറിയിച്ചു. അനുമതി ലഭിച്ച ചിത്രങ്ങളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. ഇനി നാല് സിനിമകൾക്കാണ് അനുമതി ലഭിക്കാനുള്ളത്. എല്ലാ 19 ചിത്രങ്ങളും പ്രദർശിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി അക്കാദമി വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും അക്കാദമി അറിയിച്ചു.
കേന്ദ്രം അനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദർശിപ്പിക്കണമെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ചലച്ചിത്ര അക്കാദമിക്ക് മന്ത്രി പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. രാജ്യാന്തര ചലച്ചിത്രമേളയിൽ പലസ്തീൻ സിനിമകൾ ഉൾപ്പെടെ 19 ചിത്രങ്ങൾക്കാണ് ആദ്യം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം സെൻസറിങ് എക്സംഷൻ സർട്ടിഫിക്കറ്റ് നിഷേധിച്ചത്. പിന്നീട് ഇതിൽ നാല് ചിത്രങ്ങൾ സ്ക്രീൻ ചെയ്യാൻ അനുമതി ലഭിച്ചു. ബീഫ്, വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ, ഈഗിൾസ് ഓഫ് ദ റിപ്പബ്ലിക്, ഹാർട്ട് ഓഫ് ദ വൂൾഫ് എന്നീ ചിത്രങ്ങൾക്കാണ് ആദ്യം അനുമതി ലഭിച്ചത്.
എ പോയറ്റ്: അൺകൺസീൽഡ് പൊയട്രി, ആൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ, ബാമാകോ, ബാറ്റിൽഷിപ്പ് പൊടെംകിൻ, ക്ലാഷ്, പലസ്തീൻ 36, റെഡ് റെയിൻ, റിവർസ്റ്റോൺ, ദ അവർ ഓഫ് ദ ഫർണസസ്, ടണൽസ്: സൺ ഇൻ ദ ഡാർക്ക്, യെസ്, ഫ്ലെയിംസ്, തിംബക്തു, വാജിബ്, സന്തോഷ് എന്നീ ചിത്രങ്ങൾക്കാണ് ഇനി അനുമതി ലഭിക്കാനുള്ളത്.
സാധാരണയായി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്ക് സെൻസർ അനുമതി ആവശ്യമില്ല. എന്നാൽ, കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിൽ നിന്നുള്ള സെൻസറിങ് എക്സംഷൻ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കൂ.
