തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന്. നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സുമ്മയ്യ രേഖകളുമായി ബോര്‍ഡിന് മുന്നില്‍ ഹാജരാകും. തുടര്‍ ചികിത്സയില്‍ മെഡിക്കല്‍ ബോര്‍ഡില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആരോപണ വിധേയനായ ഡോ: രാജീവ് കുമാറിനും ഹാജരാകാൻ നിർദേശമുണ്ട്.
ശസ്ത്രക്രിയ പിഴവിനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിലാണ് ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരുന്നത്. കാർഡിയോളജി, ന്യൂറോളജി, അനസ്തീഷ്യ വിഭാഗത്തിൽ നിന്നുള്ള കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തി വിപുലീകരിച്ച ബോർഡാണ് യോഗം ചേരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് യോഗം. നെഞ്ചിൽ ട്യൂബ് കുടുങ്ങിയ കാട്ടാക്കട സ്വദേശി സുമ്മയ്യയോട് മെഡിക്കൽ രേഖകളുമായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സുമ്മയ്യയ്ക്ക് ശസ്ത്രക്രിയ നടത്തിയ ജനറൽ ആശുപത്രിയിലെ ഡോ: രാജീവ് കുമാറിനെയും ജൂനിയർ ഡോക്ടറെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇന്നത്തെ യോഗത്തിലെ തീരുമാനത്തിന് അനുസരിച്ചായിരിക്കും സുമ്മയയ്യുടെ തുടർചികിത്സ. സർക്കാർ സഹായത്തോടെയുള്ള വിദഗ്ധ ചികിത്സയാണ് കുടുംബത്തിന് ഉറപ്പ് നൽകിയിരിക്കുന്നത്.