ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണമെന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം: സുരേഷ് ഗോപി

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം. ഇത്രയേ ഉള്ളൂ തന്റെ മോഹമെന്നും, ഇപ്പോൾ കാണുന്നതുപോലുള്ള മറ്റ് പദവികളൊന്നും ലക്ഷ്യമല്ലെന്നും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. The New Indian Express സംഘടിപ്പിച്ച ദേവി അവാർഡ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇത് പറഞ്ഞാൽ പ്രശ്നമാകില്ലെന്ന് കരുതുന്നു. ഇല്ലെങ്കിൽ നോർത്ത് ഇന്ത്യയിലെ പത്രങ്ങൾ ‘സുരേഷ് ഗോപി രാജിവെച്ച് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി’ എന്ന് വാർത്തയാക്കി പുകിലുണ്ടാക്കും. ജീവിക്കാൻ വയ്യാത്ത അവസ്ഥയായി പോകും,” എന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സ്ത്രീകൾ തന്റെ ജീവിതത്തിൽ വഹിച്ച പങ്ക് കുറിച്ചും അദ്ദേഹം സംസാരിച്ചു. മുത്തശ്ശിയിൽ നിന്ന് തുടങ്ങി അമ്മയിലേക്കും പിന്നീട് ഭാര്യ രാധികയിലേക്കും തന്റെ ജീവിതത്തെ സ്വാധീനിച്ച നിരവധി സ്ത്രീകളെ അദ്ദേഹം സ്മരിച്ചു. വിവാഹത്തിന് ശേഷം കുടുംബത്തിന്റെ ശക്തിയായി രാധിക നിന്നുവെന്നും, കുട്ടികളെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചതായും പറഞ്ഞു.

സ്വത്തുവകകളിലും ഭാര്യയ്ക്ക് തുല്യ പങ്ക് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്റെ പേരിലുള്ള സ്വത്തുക്കളുടെ പകുതി ഭാര്യയുടെ പേരിലാണെന്നും പറഞ്ഞു. “മന്ത്രി സ്ഥാനം ഒഴിച്ചാൽ ബാക്കി എല്ലാ മേഖലകളിലും ഭാര്യയ്ക്ക് തുല്യ പങ്ക് നൽകിയിട്ടുണ്ട്. അതുപോലെ ഒരു രേഖ എന്റെ ഹൃദയത്തിലും വരച്ചിട്ടുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ പ്രവർത്തകനാകാൻ ആത്മാർത്ഥതയാണ് ഏറ്റവും വലിയ യോഗ്യതയെന്നും, അത് ഉണ്ടെങ്കിൽ എതിരാളികൾ പോലും ഭയപ്പെടുമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക