ട്രെയിൻ യാത്രയ്ക്കിടെ പി കെ ശ്രീമതിയുടെ ഹാൻഡ്ബാഗ് മോഷണംപോയി ; 40,000 രൂപയും തിരിച്ചറിയൽ രേഖകളും നഷ്ടപ്പെട്ടു

ട്രെയിൻ യാത്രയ്ക്കിടെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഹാൻഡ്ബാഗ് മോഷണം പോയി. കൊൽക്കത്തയിൽ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് സമ്മേളനത്തിനായി പോകുന്നതിനിടെയാണ് സംഭവം. സമസ്തിപൂരിന് സമീപമുള്ള ദർസിങ് സരായി മേഖലയിലെത്തുന്നതിന് മുമ്പ്, എസി കോച്ചിൽ ലോവർ ബർത്തിൽ വിശ്രമിക്കുമ്പോഴാണ് മോഷണം നടന്നത്.

തന്റെ തലയുടെ തൊട്ടുമുകളിലായി ബാഗ് വെച്ചിരുന്നുവെന്ന് ശ്രീമതി പറഞ്ഞു. ബാഗിൽ 40,000 രൂപ പണം, മൊബൈൽ ഫോൺ, സ്വർണക്കമ്മൽ, ഐഡന്റിറ്റി കാർഡുകൾ അടക്കം പ്രധാന തിരിച്ചറിയൽ രേഖകൾ എന്നിവ ഉണ്ടായിരുന്നുവെന്നാണ് വിവരം. മോഷണം നടന്ന കൃത്യമായ സമയം വ്യക്തമല്ലെങ്കിലും, പുലർച്ചെ നാല് മണിക്ക് ശേഷമായിരിക്കാമെന്ന് ശ്രീമതി വ്യക്തമാക്കി.

“രാത്രി എട്ട് മണിയോടെയാണ് ട്രെയിനിൽ കയറിയത്. എഴുന്നേറ്റ് നോക്കുമ്പോൾ തലക്കൽ മുകളിലായി വെച്ചിരുന്ന ബാഗ് കാണാനില്ലായിരുന്നു. ലക്കി സരായി സ്റ്റേഷനിന് സമീപത്താണ് മോഷണം നടന്നത് എന്ന് മനസ്സിലായത്. ബാഗിൽ ഐഡന്റിറ്റി കാർഡ്, പാർലമെന്ററി കാർഡ്, ലോക്സഭ ഐഡന്റിറ്റി കാർഡ് തുടങ്ങിയ എല്ലാ പ്രധാന രേഖകളും ഉണ്ടായിരുന്നു,” ശ്രീമതി പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഡിജിപിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതായും, ആർപിഎഫ് ഓഫീസിലും സമീപത്തെ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയതായും പി കെ ശ്രീമതി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക