നേപ്പാൾ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി തരംഗം; പഴയ പാർട്ടികളെ തുടച്ചുനീക്കുന്നു

നേപ്പാൾ രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന് വഴിവെച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നേടി രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർ.എസ്.പി). മൂന്നര വർഷം മുമ്പ് രൂപീകരിച്ച ഈ പാർട്ടി പതിറ്റാണ്ടുകളായി ശക്തമായി നിലനിന്നിരുന്ന പരമ്പരാഗത പാർട്ടികളെ പിന്തള്ളിയാണ് മുന്നേറ്റം നേടിയത്. 165 മണ്ഡലങ്ങളിൽ ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് സംവിധാനത്തിൽ എണ്ണിയ 163 സീറ്റുകളിൽ ആർ.എസ്.പി 125 സീറ്റുകൾ നേടി അപ്രതിരോധ്യമായ ലീഡ് നേടി.

തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി കെപി ശർമ്മ ഒലി ഉൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ പരാജയം ഏറ്റുവാങ്ങി. ആർ.എസ്.പി പ്രധാനമന്ത്രി സ്ഥാനാർത്ഥിയും മുൻ കാഠ്മണ്ഡു മേയറുമായ ബാലൻ ഷാ ഝാപ-5 മണ്ഡലത്തിൽ ഒലിയെതിരെ വൻ വിജയം നേടി. 68,348 വോട്ടുകൾ നേടിയാണ് ബാലൻ ഷാ നേപ്പാളിന്റെ പാർലമെന്ററി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വോട്ടുകളിൽ ഒന്നുമായി ശ്രദ്ധ നേടിയത്. അതേസമയം ജഗൻ ഥാപ്പയും ആർ.എസ്.പി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.

ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിലും ആർ.എസ്.പി 48 ശതമാനത്തിലധികം വോട്ടുകൾ നേടി മുന്നിലാണ്. ഈ പ്രവണത തുടർന്നാൽ 275 അംഗ പ്രതിനിധിസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ പാർട്ടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അഴിമതി, സ്വജനപക്ഷപാതം, സാമ്പത്തിക മാന്ദ്യം, യുവാക്കളുടെ തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ പരമ്പരാഗത പാർട്ടികളോടുള്ള ജനവിരോധമാണ് ഈ വലിയ വിജയത്തിന് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ നേപ്പാൾ രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായം ആരംഭിച്ചുവെന്നാണ് വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക