മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായിരുന്ന അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ ബാരാമതി വിമാനാപകടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് അദ്ദേഹത്തിന്റെ ഭാര്യയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ നേരില്‍ കണ്ടാണ് ഈ ആവശ്യം ഉന്നയിച്ചത്.
ബാരാമതിയില്‍ നടന്ന വിമാനാപകടത്തില്‍ ഗൂഢാലോചന ഉണ്ടായിരിക്കാമെന്ന് മുമ്പ് അനന്തരവന് രോഹിത് പവാർ ആരോപിച്ചിരുന്നു. സംഭവത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി എന്‍സിപി മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷന്‍ Sunil Tatkare അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സ്വതന്ത്ര അന്വേഷണം പുരോഗമിക്കുന്നതിനിടെ, സിബിഐ അന്വേഷണം സംബന്ധിച്ച് കേന്ദ്രം ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്ന് തത്കറെ പറഞ്ഞു. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം കൂടുതല്‍ സമഗ്രവും വിശ്വസനീയവുമാകുമെന്ന് എന്‍സിപി നേതൃത്വം അഭിപ്രായപ്പെട്ടു.
മൂത്ത മകന് പാര്‍ത്ഥ് പവാറും മറ്റു കുടുംബാംഗങ്ങളും ഒപ്പമെത്തിയാണ് സുനേത്ര പവാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്.
ജനുവരി 28ന് മഹാരാഷ്ട്രയിലെ ബാരാമതിയില്‍ ഉണ്ടായ വിമാനാപകടത്തില്‍ അജിത് പവാര്‍ ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു. ഫ്ലൈറ്റ് ക്രൂ ഘടനയില്‍ അവസാന നിമിഷം വന്ന മാറ്റങ്ങള്‍, എയര്‍ ട്രാഫിക് കണ്ട്രോള് ആശയവിനിമയത്തിലെ അപാകതകള്‍, റണ്‍വേ ക്ലിയറന്‍സുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ സംശയാസ്പദമാണെന്ന് എന്‍സിപി ചൂണ്ടിക്കാട്ടുന്നു. അതിനാലാണ് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് പാര്‍ട്ടി വ്യക്തമാക്കി.
