തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ശബരിമല സ്വർണക്കൊള്ളയെ ആസ്പദമാക്കിയ പാരഡി ഗാനത്തിൽ സി.പി.എം അപകടകരമായ ചർച്ചകൾക്ക് വഴിതുറക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം ആരോപിച്ചു.
പാട്ടെഴുതിയ വ്യക്തിയുടെയും അണിയറ പ്രവർത്തകരുടെയും പേര് വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സി.പി.എം ഇത് മതനിന്ദയാണെന്ന നിലയിൽ പ്രചാരണം ആരംഭിച്ചതെന്നും ബൽറാം പറഞ്ഞു. മറ്റ് എല്ലാ വിഷയങ്ങളിലെയും പോലെ ഇതും വർഗീയവത്കരിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നാണ് സി.പി.എം ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും, ഇതിനെതിരെ കേരള സമൂഹം ജാഗ്രത പുലർത്തണമെന്ന് ബൽറാം ആവശ്യപ്പെട്ടു.
വി.ടി ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ് പൂർണ്ണരൂപം :
”പോറ്റിയേ…’ പാരഡിപ്പാട്ടിൽ അപകടകരമായ ചർച്ചകളിലേക്കാണ് സിപിഎം വഴിതുറക്കുന്നത്.
പാട്ടെഴുതിയ ആളുടേയും മറ്റ് അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചരണത്തിന് സിപിഎമ്മിന്റെ ഉയർന്ന നേതാക്കൾ തന്നെ നേതൃത്വം നൽകുന്നത് എന്നത് കാണാതിരിക്കാനാവില്ല. ഇതിനെ ഒരു വർഗ്ഗീയ വിഷയമാക്കുക എന്നതാണ് മറ്റ് പല വിഷയങ്ങളിലുമെന്നത് പോലെ സിപിഎം ലക്ഷ്യമാക്കുന്നത്. തെരഞ്ഞെടുപ്പ് തോൽവിയിൽ സമനില തെറ്റിയ സിപിഎം ഇക്കാര്യത്തിൽ കൈവിട്ട കളിയാണ് കളിക്കുന്നത്. ജാഗ്രത പുലർത്തേണ്ടത് കേരളമാണ്.’
