യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) പരീക്ഷാ നടത്തിപ്പിൽ ഒരു പ്രധാന മാറ്റം വരുത്തി. പരീക്ഷകളിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനും ക്രമക്കേടുകൾ തടയുന്നതിനുമായി, യുപിഎസ്‌സി നടത്തുന്ന എല്ലാ പ്രവേശന പരീക്ഷകൾക്കും പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മുഖം തിരിച്ചറിയൽ നിർബന്ധമാക്കാൻ തീരുമാനിച്ചു.
“യുപിഎസ്‌സി പരീക്ഷ എഴുതുന്ന ഓരോ ഉദ്യോഗാർത്ഥിക്കും പരീക്ഷാ കേന്ദ്രത്തിൽ മുഖ തിരിച്ചറിയൽ നടത്തും,” ഒരു ഔദ്യോഗിക പ്രസ്താവനയിൽ അവർ വ്യക്തമാക്കി. പിടിഐ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച്, യുപിഎസ്‌സി ഇതിനകം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത ഫേഷ്യൽ ഓതന്റിക്കേഷൻ സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചിട്ടുണ്ട്. 2025 സെപ്റ്റംബർ 14 ന് നടന്ന എൻഡിഎ (നാഷണൽ ഡിഫൻസ് അക്കാദമി), എൻഎ (നാവൽ അക്കാദമി) II, സിഡിഎസ് (കംബൈൻഡ് ഡിഫൻസ് സർവീസസ്) II പരീക്ഷകളിൽ ഈ പൈലറ്റ് പ്രോഗ്രാം വിജയകരമായി നടത്തി.
ഗുരുഗ്രാമിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഉദ്യോഗാർത്ഥികളുടെ മുഖങ്ങൾ ഡിജിറ്റൽ സ്കാൻ ചെയ്യുകയും അവരുടെ അപേക്ഷാ ഫോമുകളിലെ ഫോട്ടോഗ്രാഫുകളുമായി പൊരുത്തപ്പെടുത്തുകയും ചെയ്തു.
ഈ പുതിയ നയത്തെക്കുറിച്ച് സംസാരിച്ച യുപിഎസ്‌സി ചെയർമാൻ അജയ് കുമാർ പറയുന്നത് , ഇതുമൂലം ഓരോ ഉദ്യോഗാർത്ഥിയുടെയും വെരിഫിക്കേഷൻ സമയം ശരാശരി 8 മുതൽ 10 സെക്കൻഡ് വരെ കുറച്ചിട്ടുണ്ട് എന്നാണ്. ഇത് സമയം ലാഭിക്കുമെന്നും പരീക്ഷകൾക്ക് അധിക സുരക്ഷ നൽകുമെന്നും അദ്ദേഹം വിശദീകരിച്ചു.
