സംസ്ഥാനത്ത് ബാറുകളുടെ സമയം പുനക്രമീകരിക്കുന്ന കാര്യത്തിൽ പ്രതിപക്ഷത്തിന് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്ന മന്ത്രി എം ബി രാജേഷിന്റെ പ്രസ്താവനയ്ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മറുപടി നൽകി. ബാർ സമയ ഏകീകരണ ശ്രമം നടക്കുന്നതായി അറിയാമായിരുന്നുവെങ്കിലും സർക്കാരുമായി ഇതുസംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തിലുള്ള തീരുമാനം എടുത്തതിൽ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷമെന്നും മന്ത്രി അടുത്തകാലത്ത് ഒരിക്കൽ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും സതീശൻ പറഞ്ഞു. മന്ത്രിയുടെ ഭീഷണികൾക്ക് മറുപടി നൽകാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രൂവെറി വിഷയത്തിലും സംസ്ഥാനത്തെ കമ്പനികൾക്കൊന്നും വ്യക്തമായ വിവരമില്ലായിരുന്നുവെന്ന് ആരോപിച്ച സതീശൻ, ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയാൽ മാത്രമേ നിലപാട് വ്യക്തമാക്കാനാകൂ എന്നും പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളിൽ സമയം ദീർഘിപ്പിക്കുന്നത് മനസിലാക്കാനാകുമെങ്കിലും മറ്റ് കാര്യങ്ങളിൽ മാധ്യമങ്ങളുടെ അഭിപ്രായത്തെ ആശ്രയിച്ച് പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
