മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി ശക്തമായ വിമർശനം ഉന്നയിച്ചു. പദ്ധതിയുടെ പേര് മാറ്റാനുള്ള നടപടിയിൽ കേന്ദ്ര സർക്കാർ കള്ളക്കളികൾ നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പദ്ധതിയുടെ പേര്, ഘടന, ഉള്ളടക്കം എന്നിവയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുന്ന ബില്ലാണ് കേന്ദ്രം മുന്നോട്ട് വെച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി “വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ” എന്നാക്കാനാണ് നീക്കം. ഇതിലൂടെ ആദ്യം തന്നെ മഹാത്മാ ഗാന്ധിയുടെ പേരിനെ പദ്ധതിയിൽ നിന്ന് നീക്കം ചെയ്യുകയാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
തൊഴിലുറപ്പ് പദ്ധതിയിൽ പങ്കെടുക്കുന്നവർക്കുള്ള കൂലി മുൻപ് 100 ശതമാനം കേന്ദ്ര സർക്കാർ വഹിച്ചിരുന്നുവെങ്കിലും ഇപ്പോൾ അതിൽ 40 ശതമാനം സാമ്പത്തിക ഭാരം സംസ്ഥാനങ്ങളുടെ മേൽ ചുമത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നിവ ഒഴികെ മറ്റ് എല്ലാ സംസ്ഥാനങ്ങൾക്കും ഈ ഭാരം ബാധകമാകും.
കേരളത്തിന് മാത്രം ഇതിലൂടെ ഏകദേശം 2000 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നും, രാജ്യത്താകെ സംസ്ഥാനങ്ങൾക്ക് മേൽ 50,000 കോടി രൂപയുടെ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിലുറപ്പ് ദിനങ്ങൾ വർധിപ്പിക്കണമെന്നും വേതനം കൂട്ടണമെന്നും തൊഴിലാളി സംഘടനകളും സംസ്ഥാന സർക്കാരുകളും ദീർഘകാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു. എന്നാൽ നിലവിലെ മാറ്റങ്ങൾ ഈ പദ്ധതിയെ തന്നെ ഇല്ലാതാക്കുന്നതും സംസ്ഥാനങ്ങൾക്ക് ഇരട്ട പ്രഹരവുമാണെന്ന് ജോൺ ബ്രിട്ടാസ് വിമർശിച്ചു.
പൂർണ്ണമായി കേന്ദ്രത്തിന്റെ ഗ്യാരണ്ടിയോടെ നടപ്പാക്കിയിരുന്ന ഒരു പദ്ധതിയെ സാധാരണ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പട്ടികയിലേക്ക് മാറ്റുന്ന തീരുമാനമാണിതെന്നും, ഇതിലൂടെ കേന്ദ്ര സർക്കാർ ഉത്തരവാദിത്തത്തിൽ നിന്ന് പിന്മാറുകയും ഗ്രാമീണ മേഖലയിൽ ദൂരവ്യാപകമായ പ്രതികൂല ഫലങ്ങൾ ഉണ്ടാകുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
