വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ആർ. ശ്രീലേഖയെ തന്നെ സ്ഥാനാർഥിയാക്കണമെന്ന നിലപാടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉറച്ച് നിൽക്കുന്നു. മേയർ പദവി ലഭിക്കാത്ത സാഹചര്യത്തിൽ വട്ടിയൂർക്കാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ ശ്രീലേഖയ്ക്ക് നൽകിയ നിർദേശം.
തിരുവനന്തപുരം മേയർ സ്ഥാനം വാഗ്ദാനം ചെയ്തിട്ടും അവസാന നിമിഷം തഴഞ്ഞുവെന്ന ശ്രീലേഖയുടെ പരാതിയാണ് വട്ടിയൂർക്കാവിൽ സ്ഥാനാർഥിത്വം പരിഗണിക്കാൻ കാരണം. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി കെ. മുരളീധരൻ എത്താനാണ് സാധ്യത. വി.കെ. പ്രശാന്തിനെ മുന്നിൽ നിർത്തി മണ്ഡലം നിലനിർത്താനുള്ള നീക്കത്തിലാണ് എൽഡിഎഫ്.
അതേസമയം, മത്സരിക്കുന്നെങ്കിൽ വട്ടിയൂർക്കാവോ തൃശൂരോ വേണമെന്ന നിലപാട് കെ. സുരേന്ദ്രൻ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വട്ടിയൂർക്കാവ് ഒഴികെയുള്ള മറ്റൊരു മണ്ഡലത്തിൽ മത്സരിക്കില്ലെന്നും, അല്ലെങ്കിൽ മത്സരത്തിൽ നിന്ന് പിന്മാറുമെന്നും സുരേന്ദ്രൻ അറിയിച്ചു. ഇതോടെ ബിജെപി നേതൃത്വം ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ ഇനി മത്സരിക്കില്ലെന്നതാണ് സുരേന്ദ്രന്റെ നിലപാട്.
