രാജ്യത്തെ വിമാന യാത്രാ പ്രതിസന്ധിയിൽ നിരവധി യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോ എയർലൈൻസിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൂചന നൽകി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ഇന്ന് രാജ്യസഭയിലാണ് ഇൻഡിഗോയ്‌ക്കെതിരെ എടുക്കുന്ന നടപടി മറ്റ് വിമാന കമ്പനികൾക്കെല്ലാം ഒരു മുന്നറിയിപ്പായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
മന്ത്രിയുടെ പ്രതികരണം :
“ഞങ്ങൾക്ക് പൈലറ്റുമാർ, ക്രൂ, യാത്രക്കാർ എന്നിവരെ മുഖവിലയ്‌ക്കെടുക്കേണ്ടതുണ്ട്. എല്ലാ എയർലൈനുകളോടും ഞങ്ങൾ നേരത്തെ പറഞ്ഞതാണ്. ഇൻഡിഗോ ക്രൂ റോസ്റ്റർ ശരിക്കും മാനേജ് ചെയ്യേണ്ടതായിരുന്നു. യാത്രക്കാർ വലഞ്ഞു. ഈ സാഹചര്യത്തെ ഞങ്ങൾ ചെറുതായി കാണുന്നില്ല. കർശനമായ നടപടി എടുക്കും. എല്ലാ എയർലൈനുകൾക്കും ഒരു മുന്നറിയിപ്പായിരിക്കും ആ നടപടി.”
അതേസമയം നേരത്തെ, എയർലൈനിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് വ്യോമയാന മന്ത്രാലയം ഇൻഡിഗോയുടെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി പാർലമെന്റിൽ വിശദീകരണം നൽകിയത്. രാജ്യത്ത് ഇനിയും വിമാനക്കമ്പനികൾക്ക് സാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ മന്ത്രിയുടെ വിശദീകരണത്തിൽ തൃപ്തരാകാതെ പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
