വാളയാർ കൊലപാതകത്തിന് പിന്നിൽ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയം: മന്ത്രി എം.ബി. രാജേഷ്

വാളയാറിലെ കൊലപാതകത്തിന് പിന്നിൽ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. രാം നാരായണനെ ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് കൂട്ട ആക്രമണം നടത്തിയതെന്നും, ഇത് വെറും ആൾക്കൂട്ട കൊലപാതകമല്ലെന്നും പിന്നിൽ ആർഎസ്എസ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

അറിയപ്പെടുന്ന ആർഎസ്എസ് പ്രവർത്തകർ ഉൾപ്പെട്ട സംഘമാണ് രാം നാരായണനെ സ്വയം വിചാരണ നടത്തി ക്രൂരമായി ആക്രമിച്ചതെന്ന് മന്ത്രി ആരോപിച്ചു. ബംഗ്ലാദേശി എന്ന ചാപ്പകുത്തൽ വംശീയ രാഷ്ട്രീയത്തിൽ നിന്നുണ്ടാകുന്നതാണെന്നും, സംഘപരിവാർ രാജ്യമാകെ പടർത്തിക്കൊണ്ടിരിക്കുന്ന വംശീയ–വർഗീയ രാഷ്ട്രീയത്തിന്റെ ഇരയാണ് രാം നാരായണനെന്നും എം.ബി. രാജേഷ് പറഞ്ഞു. സംഭവം ‘ആൾക്കൂട്ട കൊല’ എന്ന രീതിയിൽ മാത്രം വിശേഷിപ്പിക്കുന്നത് മാധ്യമങ്ങൾ ഉൾപ്പെടെ ചെയ്യുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതികൾക്ക് സിപിഐഎം ബന്ധമുണ്ടായിരുന്നെങ്കിൽ ഇതിനെ എത്രത്തോളം ആഘോഷമാക്കിയേനെയെന്ന് ചോദിച്ച മന്ത്രി, പിടിയിലായവരിൽ ചിലർ രണ്ടു സിപിഐഎം പ്രവർത്തകരെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണെന്നും ചൂണ്ടിക്കാട്ടി. പിടിയിലായവരുടെ രാഷ്ട്രീയ ബന്ധവും ക്രിമിനൽ പശ്ചാത്തലവും വ്യക്തമായിട്ടും വിദ്വേഷ രാഷ്ട്രീയം മറച്ചുവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രകടമായ രാഷ്ട്രീയ ബന്ധങ്ങൾ പുറത്തുവന്നിട്ടും അവ മറച്ചുവയ്ക്കുന്നത് അത്യന്തം ദൗർഭാഗ്യകരമാണെന്നും, സർക്കാർ രാം നാരായണന്റെ കുടുംബത്തിനൊപ്പമാണെന്നും മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക