ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതിയില്‍ നിലപാടെടുക്കാതെ ഒളിച്ചുകളിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.
കൊച്ചിയില്‍ നടന്ന കെപിഎംഎസിന്റെ സംസ്ഥാന സമ്മേളന വേദിയില്‍
യുവതീപ്രവേശനം വേണമെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ നിലപാട് ആവര്‍ത്തിച്ചപ്പോഴും ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രിയോ, പ്രാസംഗികനായിരുന്ന മന്ത്രി കെ രാജനോ എന്തുകൊണ്ട് നിലപാട് വ്യക്തമാക്കിയില്ലെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.
പ്രമുഖ നടനു വേദനിച്ചപ്പോള്‍ മാപ്പുപറഞ്ഞ മുഖ്യമന്ത്രി എന്തുകൊണ്ട് ആചാരാനുഷ്ഠാനങ്ങളെ വ്രണപ്പെടുത്തിയതിന് മാപ്പുപറയുന്നില്ല? വിശ്വാസികളുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കുന്നില്ല? അവര്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം നല്കുന്നില്ല? യുവതി പ്രവേശനം വേണമെന്ന 2007 ലെ വിഎസ് സര്‍ക്കാരിന്റെ സത്യവാങ്മുലം പൊടിപോലും തട്ടിക്കളയാതെയാണ് പിണറായി സര്‍ക്കാര്‍ 2016ലും സ്വീകരിച്ചത്.
ഇപ്പോള്‍ മതപണ്ഡിതരുടെ അഭിപ്രായം തേടി സുപ്രീംകോടതി തീരുമാനിക്കണം എന്ന ഒളിച്ചുകളിയാണ് നടത്തിയത്. യുവതീപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന് നിയമനിര്‍മാണം നടത്താമെന്ന വാദവും ഉന്നയിച്ചിട്ടുണ്ട്. യുവതീപ്രവേശനം വേണമോ വേണ്ടയോ എന്നതില്‍ ഉറച്ച നിലപാട് പരമോന്നത കോടതിയില്‍ പറഞ്ഞതുമില്ലെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
യുവതി പ്രവേശനത്തോട് യോജിപ്പില്ലെന്നും ക്ഷേത്രാചാരങ്ങളെ സ്ത്രീസ്വാതന്ത്യവുമായി ചേര്‍ത്തുവയ്ക്കേണ്ടതില്ലെന്നുമുള്ള ദൃഢമായ നിലപാടാണ് കോണ്‍ഗ്രസിന്റേത്. ഇക്കാര്യം കെസി വേണുഗോപാല്‍ കെപിഎംഎസിന്റെ സംസ്ഥാന സമ്മേളന വേദിയില്‍ ആവര്‍ത്തിക്കുകയും ചെയ്തു. അങ്ങനെയൊരു നിലപാട് സ്വീകരിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ധൈര്യമുണ്ടോയെന്നും കെസി വേണുഗോപാല്‍ വെല്ലുവിളിച്ചു.
മുഖ്യന്ത്രിയില്‍നിന്ന് യേസ് അല്ലെങ്കില്‍ നോ എന്ന മറുപടിയാണ് ജനം ആഗ്രഹിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.മറുപടി ഇല്ലെങ്കില്‍ ആചാരാനുഷ്ഠാനങ്ങൾക്ക് പുല്ലുവില നല്കുന്നവരേയും അയ്യപ്പന്റെ സ്വര്‍ണം കട്ടവരേയും ജനങ്ങളുടെ കോടതി വിചാരണ ചെയ്യുക തന്നെ ചെയ്യുമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.
