ഇൻകം ടാക്‌സ് റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് സ്വയം വെടിയുതിർത്ത് മരിച്ച സംഭവത്തിൽ കർണാടക സിഐഡി അന്വേഷണം ശക്തമാക്കി. റോയ്‌യുടെ കുടുംബാംഗങ്ങളുടെ മൊഴികൾ ഹലസുരുവിലെ ഒരു ഹോട്ടലിൽ വെച്ചാണ് രേഖപ്പെടുത്തുന്നത്. റോയ് കുടുംബവുമായി അവസാനമായി എപ്പോഴാണ് ബന്ധപ്പെടിയത് തുടങ്ങിയ നിർണായക വിവരങ്ങളാണ് അന്വേഷണസംഘം ശേഖരിക്കുന്നത്.
റോയ്‌യുടെ ഡയറി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡയറിയിൽ സിനിമാ രംഗത്തെ നിരവധി താരങ്ങളുടെ ഫോൺ നമ്പറുകൾ രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ഇൻകം ടാക്‌സ് സംഘം നിഷേധിച്ചു. റോയിയെ ഇന്നലെ ചോദ്യം ചെയ്തിട്ടില്ലെന്നും, ഒപ്പിടുന്നതിനായി മാത്രം എത്താൻ ആവശ്യപ്പെട്ടതാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ വിശദീകരണവുമായി ഇന്ന് ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കുമെന്ന് ഐടി സംഘം അറിയിച്ചു.
റോയ്‌യുടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം കോർമംഗലയിലെ സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോകും.
സി.ജെ. റോയ്‌യുടെ സംസ്കാരം നാളെ നടക്കും. വൈകിട്ട് നാല് മണിക്ക് ബന്നാർഘട്ടയിലെ റോയ്‌യുടെ ഉടമസ്ഥതയിലുള്ള ‘നേച്ചർ കോൺഫിഡന്റ് കാസ്കേഡ്’ എന്ന സ്ഥലത്താണ് സംസ്കാരം. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ പൊതുദർശനവും ഉണ്ടായിരിക്കും. ബന്നാർഘട്ടയിൽ സംസ്കരിക്കണമെന്ന റോയ്‌യുടെ ആഗ്രഹപ്രകാരമാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.
