രാഹുൽ മാങ്കൂട്ടത്തിൽ മൊബൈൽ ഫോണുകളുടെ പാസ്‌വേഡ് കൈമാറണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ പോലീസിന് തിരിച്ചടിയായി ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. രാഹുലിന്റെ പക്കൽ നിന്ന് കസ്റ്റഡിയിലെടുത്ത രണ്ട് മൊബൈൽ ഫോണുകളുടെ പാസ്‌വേഡ് കൈമാറണമെന്ന തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ നൽകി.

കേസന്വേഷണത്തിന്റെ ഭാഗമായി ഫോണിലെ വിവരങ്ങൾ പരിശോധിക്കാൻ പാസ്‌വേഡ് അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം നിലനിൽക്കെയായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.

ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായതിന് ശേഷവും മണ്ഡലത്തിൽ രാഹുൽ സജീവമായി തുടരുകയാണ്. അദ്ദേഹത്തിന് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വലിയ പിന്തുണയാണ് പ്രഖ്യാപിക്കുന്നത്. ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ വിവിധ പൊതുപരിപാടികളിൽ രാഹുലിനൊപ്പം പങ്കെടുത്ത് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

അതേസമയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമോ എന്ന ചോദ്യത്തിന് തന്റെ രാഷ്ട്രീയ ഭാവി പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് രാഹുൽ പ്രതികരിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും അല്ലാത്തപക്ഷം പിന്മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്രനായി മത്സരിക്കണമെന്ന് പാർട്ടിക്കാർ ആവശ്യപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക