ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ നിർണായക തെളിവുകൾ എസ്ഐടിക്ക് ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ ശക്തനാക്കിയത് തന്ത്രിയാണെന്നതിന് തെളിവുകളും നിർണായക മൊഴികളും അന്വേഷണസംഘം ശേഖരിച്ചു. കണ്ഠരര് രാജീവരുടെ ബെംഗളൂരു, ചെന്നൈ യാത്രകളിലും സംശയം നിലനിൽക്കുന്നു.
പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുമായി തന്ത്രിക്ക് ബന്ധമുണ്ടെന്ന വിവരവും എസ്ഐടി പരിശോധിച്ചുവരികയാണ്. ശബരിമലയിലെ ജീവനക്കാരുടെ മൊഴികളും തന്ത്രിക്കെതിരായ സംശയം ശക്തിപ്പെടുത്തുന്നതാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ. പത്മകുമാർ സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലാകുന്നതിന് മുമ്പ് നടത്തിയ പ്രതികരണങ്ങളും തന്ത്രി കണ്ഠരര് രാജീവരെ സംശയനിഴലിലാക്കിയിരുന്നു.
സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ അനുവാദം നൽകി തന്ത്രി നൽകിയ കുറിപ്പിലും ദുരൂഹതകൾ കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നും, എന്നാൽ സ്വർണം കൊണ്ടുവന്നത് താനല്ലെന്നുമായിരുന്നു കണ്ഠരര് രാജീവരുടെ മൊഴി. പൂജാരിയുടെ സഹായി എന്ന നിലയിലും വഴിപാടുകൾ നടത്തുന്ന ഭക്തൻ എന്ന നിലയിലുമാണ് പരിചയമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
എന്നാൽ മറ്റ് മൊഴികളുമായി ഈ വിശദീകരണത്തിന് വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിലെ തന്ത്രിയുടെ കുറിപ്പും സംശയം ബാക്കിയാക്കുന്നതാണ്. ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞുവെന്നായിരുന്നു കുറിപ്പിലുള്ള പരാമർശം. എന്നാൽ സ്വർണം പൊതിയുകയായിരുന്നുവെന്ന നിർണായക വസ്തുത കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും അന്നേ എസ്ഐടി വിലയിരുത്തിയിരുന്നു.
