ലിബിയൻ മുൻ നേതാവ് ഗദ്ദാഫിയുടെ മകൻ കൊല്ലപ്പെട്ടു

ലിബിയൻ മുൻ നേതാവ് മുഅമ്മർ ഗദ്ദാഫിയുടെ മകനായ സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടതായി കുടുംബവുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. തോട്ടത്തിൽ വെച്ച് വെടിവെച്ച ശേഷം നാല് പേർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി കുടുംബ വൃത്തങ്ങൾ അൽ അറബിയയോട് പറഞ്ഞു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു .

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ കുറേ വർഷങ്ങളായി സെയ്ഫ് അൽ-ഇസ്ലാം ലിബിയയിൽ ഒളിവിൽ കഴിയുകയായിരുന്നു. 2011-ൽ, ഗദ്ദാഫിയുടെ ഭരണത്തിന്റെ പതനത്തിലേക്ക് നയിച്ച കലാപകാലത്ത് പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിൽ പങ്കെടുത്തെന്ന കുറ്റം ചുമത്തി ലിബിയൻ കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി അന്താരാഷ്ട്ര ക്രിമിനൽ കോടതിയും കേസെടുത്തിരുന്നു.

പിന്നീട് പൊതുമാപ്പിന്റെ ഭാഗമായി 2017-ൽ സെയ്ഫ് അൽ-ഇസ്ലാമിനെ വിട്ടയച്ചു. 2021-ൽ ഡിസംബറിൽ നടത്താനിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി അദ്ദേഹം സ്ഥാനാർത്ഥിയായി രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും, രാഷ്ട്രീയ സ്തംഭനത്തെ തുടർന്ന് തിരഞ്ഞെടുപ്പ് പിന്നീട് റദ്ദായി.

1969-ലെ സൈനിക അട്ടിമറിയിലൂടെ മുഅമ്മർ ഗദ്ദാഫി അധികാരം പിടിച്ചെടുത്ത് ലിബിയ ഭരിച്ചു. 2011-ൽ യുഎസ് നേതൃത്വത്തിലുള്ള സൈനിക ഇടപെടലിന് പിന്നാലെ വിമതർ അദ്ദേഹത്തെ കൊലപ്പെടുത്തിയതോടെയാണ് ആ ഭരണകാലം അവസാനിച്ചത്.

അതിന് ശേഷം ലിബിയ ആവർത്തിച്ച ആഭ്യന്തരയുദ്ധങ്ങളിലേക്കും രാഷ്ട്രീയ അസ്ഥിരതയിലേക്കും വഴുതിവീണു. പടിഞ്ഞാറൻ, കിഴക്കൻ മേഖലകളിൽ എതിരാളികളായ സർക്കാരുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രസിഡന്റ്, പാർലമെന്റ് തിരഞ്ഞെടുപ്പുകൾ പലതവണ മാറ്റിവയ്ക്കേണ്ടിവന്നിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക