പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കില്ലെന്ന് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ അങ്ങനെ ചോദിക്കുന്നതു കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കായി പ്രചാരണം നടത്താന്‍ തനിക്കാവില്ലെന്നും, കാരണം താന്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ആളാണെന്നും രാഹുല്‍ പറഞ്ഞു. മത്സരിക്കണമെന്ന് പറഞ്ഞതും പാര്‍ട്ടിയാണെന്നും, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും ഇല്ലെന്ന് പറഞ്ഞാല്‍ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം നടത്തുന്നതിനായാണ് ഇന്ന് അദ്ദേഹം മണ്ഡലത്തിലെത്തിയത്. മൂന്നാം ബലാത്സംഗ കേസില്‍ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് എംഎല്‍എ മണ്ഡലത്തിലെത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വരവ് ശ്രദ്ധേയമാകുന്നത്.
പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ സി.വി. സതീഷ്, ബ്ലോക്ക് ട്രഷറര്‍ മച്ചിങ്ങല്‍ ഹരിദാസ് എന്നിവരോടൊപ്പമാണ് രാഹുല്‍ എംഎല്‍എ ഓഫീസിലെത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ രാഹുലിന് പകരം മണ്ഡലത്തില്‍ രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാര്‍ഥിയാകാമെന്നാണ് സൂചന.
