തൃശൂർ കോർപ്പറേഷനിലെ മുതിർന്ന കൗൺസിലർ ലാലി ജെയിംസ് ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുകയാണ്. മേയർ പദവി ലഭിക്കണമെങ്കിൽ പാർട്ടി ഫണ്ട് നൽകണമെന്ന് ഡിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടുവെന്നതാണ് അവരുടെ പ്രധാന വെളിപ്പെടുത്തൽ. ഡോ. നിജി ജസ്റ്റിൻ മേയറായി ചുമതലയേറ്റതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിലെ ഭിന്നതകൾ പരസ്യമായത്.
അവസാന നിമിഷം വരെ മേയർ സ്ഥാനത്തേക്ക് തന്റെ പേരാണ് പരിഗണിച്ചതെന്നും, സാമുദായിക സമവാക്യങ്ങളും നാലുതവണ തുടർച്ചയായി നേടിയ വിജയവും കണക്കിലെടുത്ത് മുൻഗണന ലഭിക്കുമെന്ന് മുതിർന്ന നേതാക്കൾ ഉറപ്പ് നൽകിയിരുന്നുവെന്നും ലാലി ജെയിംസ് പറഞ്ഞു. എന്നാൽ 24 മണിക്കൂറിനുള്ളിൽ കാര്യങ്ങൾ അട്ടിമറിക്കപ്പെട്ടു. പണം നൽകാൻ കഴിയാത്തതിനാലാണ് അർഹതപ്പെട്ട സ്ഥാനം നഷ്ടമായതെന്നും, ഇതിന് പിന്നിൽ സാമ്പത്തിക ഇടപാടുകളുണ്ടെന്ന് സംശയിക്കുന്നതായും അവർ ആരോപിച്ചു.
മത്സരിക്കാൻ ഭയമുള്ള ലാലൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ ജയിച്ച തന്നെ ഒഴിവാക്കിയതിൽ നീതിയില്ലായ്മയുണ്ടെന്നും അവർ വ്യക്തമാക്കി. അതേസമയം, അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ലാലി ജെയിംസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്.
മാധ്യമങ്ങളിലൂടെയാണ് സസ്പെൻഷൻ വിവരം അറിഞ്ഞതെന്നും, കാരണം കാണിക്കൽ നോട്ടീസ് നൽകാതെ എടുത്ത തീരുമാനം ഡിസിസി പ്രസിഡന്റിന്റെ പക്വതയില്ലായ്മയാണ് കാണിക്കുന്നതെന്നും ലാലി ജെയിംസ് പ്രതികരിച്ചു. മേയർ പദവി ലഭിക്കാത്തതിലുള്ള വേദനയല്ല, പാർട്ടിക്കുള്ളിലെ അനീതിക്കെതിരായ പോരാട്ടമാണ് താൻ നടത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
