കണ്ണൂർ എരഞ്ഞോളിയിൽ കോൺഗ്രസ് അട്ടിമറി വിജയം നേടിയ പ്രദേശത്ത് പാർട്ടി ഓഫീസിന് നേരെ ആക്രമണം. എരഞ്ഞോളി മഠത്തും ഭാഗത്തെ പ്രിയദർശിനി കോൺഗ്രസ് ഭവനാണ് അടിച്ചു തകർത്തത്. സംഭവം ഇന്നലെ പുലർച്ചെയോടെയാണ് നടന്നത്.
ഓഫീസിനുള്ളിലെ ഫർണിച്ചറുകൾ പൂർണ്ണമായും തകർത്തതായാണ് റിപ്പോർട്ട്. മേൽക്കൂരയിലെ ഓടുകളും തകർക്കപ്പെട്ടിട്ടുണ്ട്. ഷട്ടർ കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചാണ് അക്രമി സംഘം അകത്ത് കടന്നതെന്ന് കണ്ടെത്തി. തുടർന്ന് മഹാത്മാഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും ചിത്രങ്ങൾ പുറത്തെറിഞ്ഞ് നശിപ്പിക്കുകയും, ഫർണിച്ചറുകൾ അടിച്ചുപൊളിച്ച് സമീപത്തെ തോട്ടിലേക്ക് തള്ളുകയും ചെയ്തു.
അക്രമത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന് തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.പി. അരവിന്ദാക്ഷൻ ആരോപിച്ചു. എരഞ്ഞോളി പഞ്ചായത്തിലെ സിപിഐഎം കോട്ടകളായിരുന്ന രണ്ട് വാർഡുകളിലാണ് കോൺഗ്രസ് അടുത്തിടെ വിജയം നേടിയത്. ചേനാടം വാർഡിൽ നിന്ന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സുശീൽ ചന്ദ്രോത്തും, മഠത്തും ഭാഗം വാർഡിൽ നിന്ന് മണ്ഡലം പ്രസിഡന്റ് മനോജ് നാലാം കണ്ടത്തിലുമാണ് വിജയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് എരഞ്ഞോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും വാർഡ് മെമ്പറുമായ മനോജ് നാലാം കണ്ടത്തിൽ ധർമ്മടം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
