ശബരിമല സ്വര്‍ണക്കൊള്ള: മുഖം നോക്കാതെയുള്ള നടപടി; കോണ്‍ഗ്രസ് ബന്ധം തുറന്നുകാട്ടണം: മന്ത്രി വി ശിവന്‍കുട്ടി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖം നോക്കാതെയുള്ള നടപടികളാണ് അന്വേഷണ സംഘം സ്വീകരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഇതുവരെ പിടിയിലായവര്‍ ജയിലില്‍ തുടരുകയാണെന്നും കേസിലെ പ്രധാനി ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്നും അദ്ദേഹം പറഞ്ഞു. ‘പോറ്റിയെ അവിടെ കൊണ്ടുവന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം’ എന്നും ശിവന്‍കുട്ടി ആരോപിച്ചു.

2016ന് മുമ്പ് നടന്ന സംഭവമായതിനാല്‍ ഇതിനെ പിണറായി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി രണ്ട് തവണ സോണിയ ഗാന്ധിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും ആന്റോ ആന്റണി, അടൂര്‍ പ്രകാശ്, പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് അതിന് സഹായം നല്‍കിയതെന്നും ശിവന്‍കുട്ടി ആരോപിച്ചു.

ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണോയെന്ന് ചോദിച്ച ശിവന്‍കുട്ടി, ഈ വിഷയത്തില്‍ സംസാരിക്കാന്‍ പോലും കോണ്‍ഗ്രസ് എംപിമാര്‍ തയ്യാറാകുന്നില്ലെന്നും പറഞ്ഞു. വി.ഡി. സതീശന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഈ ബന്ധത്തെക്കുറിച്ച് വിശദീകരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2016ന് മുമ്പ് ഉണ്ണികൃഷ്ണന്‍ പോറ്റി അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നിരുന്നുവെന്നും ഇതില്‍ കോണ്‍ഗ്രസിന്റെ പങ്ക് വ്യക്തമാക്കാന്‍ തയ്യാറാണോയെന്നും ശിവന്‍കുട്ടി ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കളുമായി പോറ്റി നില്‍ക്കുന്ന ചിത്രം ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം വിമര്‍ശനം ശക്തമാക്കിയത്.

അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ചിലര്‍ നിയമം കാറ്റില്‍ പറത്തുന്നുവെന്നും ഭരണഘടനയെയും നിയമങ്ങളെയും അവഗണിക്കുന്ന നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ചിലയിടങ്ങളില്‍ വ്യത്യസ്ത പേരുകളില്‍ വിജയിച്ചവര്‍ സത്യപ്രതിജ്ഞ നടത്തിയിട്ടുണ്ടെന്നും ഇത്തരം സത്യപ്രതിജ്ഞകള്‍ക്ക് നിയമസാധുതയില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ളവർക്കെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക