ദേശീയ പാതകൾ ഉപയോഗിക്കുന്ന സംസ്ഥാന, സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്ക് ടോൾ ഇളവ് നൽകുന്നതിനായി പുതിയ ടോൾ നയം തയ്യാറാക്കാൻ മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വാണിജ്യേതര വാഹനങ്ങൾക്കായി സർക്കാർ ഇതിനകം തന്നെ ഫാസ്‍ടാഗ് അടിസ്ഥാനമാക്കിയുള്ള വാർഷിക പാസ് ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പാസ് 3,000 രൂപയ്ക്ക് ലഭിക്കും. ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷത്തേക്കോ 200 യാത്രകൾക്കോ ഇതിൽ ഏതാണ് ആദ്യം വരുന്നത് എന്ന ക്രമത്തിൽ ഈ പാസ് സാധുതയുള്ളതായിരിക്കും. കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമേ ഇത് ബാധകമാകൂ.
വാഹന മലിനീകരണം കുറയ്ക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി, ഗ്രീൻ ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രക്കുകൾ ഓടിക്കാൻ 10 ഹൈവേ സ്ട്രെച്ചുകൾ സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് 10 ഹൈവേ റൂട്ടുകൾ സർക്കാർ കണ്ടെത്തിയത്. ഗ്രീൻ ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന ട്രക്കുകൾ ഇവിടെയാണ് ഓടുക. ഗ്രേറ്റർ നോയിഡ-ഡൽഹി-ആഗ്ര, ഭുവനേശ്വർ-പുരി-കൊണാർക്ക്, അഹമ്മദാബാദ്-വഡോദര-സൂറത്ത്, സാഹിബാബാദ്-ഫരീദാബാദ്-ഡൽഹി, ജംഷഡ്പൂർ-കലിംഗനഗർ, തിരുവനന്തപുരം-കൊച്ചി, ജാംനഗർ-അഹമ്മദാബാദ് തുടങ്ങിയ റൂട്ടുകളിൽ ഇവ ഉൾപ്പെടുന്നു. വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
ഇന്ത്യൻ ഓയിലും റിലയൻസ് പെട്രോളിയവും ഈ റൂട്ടുകളിൽ ഹൈഡ്രജൻ ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ടാറ്റ മോട്ടോഴ്‌സ്, അശോക് ലെയ്‌ലാൻഡ്, വോൾവോ തുടങ്ങിയ കമ്പനികൾ ഇതിനകം തന്നെ ഹൈഡ്രജൻ ട്രക്കുകൾ നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ട്. ദേശീയ പാതകളിൽ എൻഎച്ച്എഐ 750 വഴിയോര സൗകര്യ കേന്ദ്രങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും നിതിൻ ഗഡ്‍കരി അറിയിച്ചു. റസ്റ്റോറന്റുകൾ, ടോയ്‌ലറ്റുകൾ, പാർക്കിംഗ്, ഇന്ധന സ്റ്റേഷനുകൾ തുടങ്ങിയ സൗകര്യങ്ങൾ യാത്രക്കാർക്ക് എളുപ്പത്തിൽ ലഭിക്കുന്നതിനായി സ്വകാര്യ ഭൂമിയിലാണ് ഇവ നിർമ്മിക്കുക.