പറവൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ വിഡി സതീശന്റെ നാമനിർദേശ പത്രിക താത്കാലികമായി മാറ്റിവെച്ചു. എൽഡിഎഫ് സ്ഥാനാർഥിയായ ടൈസൺ മാസ്റ്റർ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ഓഫീഷ്യൽ വാഹനത്തിന്റെ പിഴ അടച്ചിട്ടില്ലെന്നത് ഉൾപ്പെടെ, സ്വർണ്ണത്തിന്റെ മൂല്യം കുറച്ച് കാട്ടിയതും ആസ്തി വിവരങ്ങൾ അപൂർണ്ണമായി നൽകിയതുമാണ് പ്രധാന ആരോപണങ്ങൾ. കൂടാതെ വരുമാന സ്രോതസ്സ് വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
പ്രതിപക്ഷ നേതാവെന്ന നിലയിൽ ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും മാത്രമാണ് രേഖപ്പെടുത്തിയതെന്നും, കൃത്യമായ തുക വ്യക്തമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. അഭിഭാഷകനെന്ന നിലയിൽ തൊഴിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അതുമായി ബന്ധപ്പെട്ട വരുമാന വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന കാര്യവും ചൂണ്ടിക്കാണിക്കുന്നു.
സൂക്ഷ്മ പരിശോധനയ്ക്കിടെയാണ് ടൈസൺ മാസ്റ്റർ എതിർപ്പ് ഉന്നയിച്ചത്. പരാതിയിൽ തുടർ നടപടികൾ പരിശോധിച്ച് തിരഞ്ഞെടുപ്പ് അധികൃതർ അന്തിമ തീരുമാനം എടുക്കും.
