52 വർഷങ്ങൾക്ക് ശേഷം ചരിത്രമെഴുതി ഡിആർ കോംഗോ ; ഉസ്ബെക്കിസ്ഥാനെ വീഴ്ത്തി ആദ്യമായി ലോകകപ്പ് നോക്കൗട്ടിൽ

ഫിഫ ലോകകപ്പ് 2026-ൽ ചരിത്രനേട്ടവുമായി കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക് (ഡിആർ കോംഗോ). ഉസ്ബെക്കിസ്ഥാനെ 3-1ന് പരാജയപ്പെടുത്തി ആദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാൻ കോംഗോയ്ക്ക് സാധിച്ചു. ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച് 52 വർഷങ്ങൾക്ക് ശേഷമാണ് രാജ്യം ആദ്യ വിജയം സ്വന്തമാക്കുന്നതും പ്രീ-ക്വാർട്ടർ ഘട്ടത്തിലെത്തുന്നതും.

ഗ്രൂപ്പ് കെ മത്സരത്തിൽ ആദ്യം പിന്നിലായ ശേഷമാണ് കോംഗോ അതിശയകരമായ തിരിച്ചുവരവ് നടത്തിയത്. യോനെ വിസ നേടിയ ഇരട്ടഗോളുകളും ഫിസ്റ്റൺ മയേലെയുടെ നിർണായക ഗോളുമാണ് കോംഗോയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. തോൽവിയോടെ ഉസ്ബെക്കിസ്ഥാൻ ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായി പുറത്തായി.

മത്സരത്തിന്റെ ആദ്യ നിമിഷങ്ങൾ തന്നെ ആവേശകരമായിരുന്നു. വെറും 20 സെക്കൻഡിനകം ഉസ്ബെക്കിസ്ഥാൻ ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും എൽഡോർ ഷോമുറോഡോവിന്റെ ശ്രമം ഓഫ്‌സൈഡായി വിധിക്കപ്പെട്ടു. എന്നാൽ പത്താം മിനിറ്റിൽ ഷോമുറോഡോവ് മനോഹരമായ ഫിനിഷിലൂടെ ഉസ്ബെക്കിസ്ഥാനെ മുന്നിലെത്തിച്ചു.

ആദ്യ പകുതിയിൽ സമനില നേടാൻ കോംഗോ നടത്തിയ ശ്രമങ്ങൾ ഫലിക്കാതെ പോയി. നഥാനിയേൽ എംബുക്കു നേടിയ ഗോൾ ബിൽഡ്-അപ്പിലെ ഫൗളിനെ തുടർന്ന് റദ്ദാക്കപ്പെട്ടു. രണ്ടാം പകുതിയിലും ഉസ്ബെക്കിസ്ഥാൻ ആക്രമണം തുടർന്നെങ്കിലും ലീഡ് വർധിപ്പിക്കാനുള്ള അവസരങ്ങൾ നഷ്ടമായി.

മത്സരത്തിന്റെ 68-ാം മിനിറ്റിലാണ് കോംഗോയുടെ തിരിച്ചുവരവ് ആരംഭിച്ചത്. ലഭിച്ച പെനാൽറ്റി യോനെ വിസ ഗോളാക്കി മാറ്റി സ്കോർ 1-1 ആക്കി. തുടർന്ന് 78-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫിസ്റ്റൺ മയേലെ വലകുലുക്കി കോംഗോയെ മുന്നിലെത്തിച്ചു.

ഇൻജുറി ടൈമിൽ ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ഷോട്ടിലൂടെ യോനെ വിസ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടി വിജയമുറപ്പിച്ചു. ഈ ജയത്തോടെ മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരാളായി കോംഗോ ഡിആർ നോക്കൗട്ട് ഘട്ടത്തിലെത്തി.

1974-ൽ സയർ എന്ന പേരിൽ ലോകകപ്പിൽ പങ്കെടുത്ത ശേഷം ആദ്യമായാണ് കോംഗോ ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയിൽ ഇത്രയും മുന്നേറുന്നത്. ജൂലൈ 1ന് അറ്റ്ലാന്റയിൽ നടക്കുന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ശക്തരായ ഇംഗ്ലണ്ടിനെയാണ് കോംഗോ നേരിടുക.

മറുപടി രേഖപ്പെടുത്തുക