ലണ്ടൻ കോടതിയിൽ നീരവ് മോദിക്ക് തിരിച്ചടി; ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടി രൂപയിലേറെ നൽകണമെന്ന് വിധി

ഒളിവിൽ കഴിയുന്ന വജ്രവ്യാപാരിയും പിഎൻബി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുമായ നീരവ് മോദിക്ക് ലണ്ടൻ ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. ബാങ്ക് ഓഫ് ഇന്ത്യ നൽകിയ കേസിൽ, വായ്പയ്ക്കായി നൽകിയ വ്യക്തിഗത ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിൽ 10.7 മില്യൺ ഡോളറിലധികം (ഏകദേശം 100 കോടി രൂപ) അടയ്ക്കാൻ നീരവ് മോദി ബാധ്യസ്ഥനാണെന്ന് കോടതി വിധിച്ചു.

ലണ്ടൻ സർക്യൂട്ട് കൊമേഴ്‌സ്യൽ കോടതിയിലെ ജഡ്ജി ജസ്റ്റിസ് സൈമൺ ടിങ്ക്‌ലർ ജൂൺ 23-ന് പുറപ്പെടുവിച്ച വിധിയിലാണ് നിർണായക പരാമർശം. 4.1 മില്യൺ ഡോളറും അതിനോടനുബന്ധിച്ച പലിശയും ഉൾപ്പെടെയുള്ള തുക ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് തിരിച്ചുനൽകണമെന്ന് കോടതി ഉത്തരവിട്ടു.

ഗ്യാരണ്ടി നിയമപരമായി അസാധുവാണെന്നും ബാങ്ക് അയച്ച ഡിമാൻഡ് നോട്ടീസുകൾ തനിക്ക് ലഭിച്ചിട്ടില്ലെന്നുമുള്ള നീരവ് മോദിയുടെ വാദങ്ങൾ കോടതി തള്ളി. ബാങ്ക് സമർപ്പിച്ച രേഖകളും തെളിവുകളും അംഗീകരിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

2012 ജൂലൈയിൽ നീരവ് മോദിയുടെ ദുബായ് ആസ്ഥാനമായ ‘ഫയർസ്റ്റാർ ഡയമണ്ട് എഫ്‌സ്ഇസഡ്‌ഇ’ കമ്പനിക്ക് ബാങ്ക് ഓഫ് ഇന്ത്യ വായ്പ അനുവദിച്ചിരുന്നു. 2013 ഓഗസ്റ്റിൽ ഈ വായ്പാ സൗകര്യത്തിനായി നീരവ് മോദി വ്യക്തിഗത ഗ്യാരണ്ടിയും നൽകിയിരുന്നു.

എന്നാൽ 2018-ൽ പഞ്ചാബ് നാഷണൽ ബാങ്കിലെ വൻ തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ സൗകര്യം പിൻവലിച്ചു. തുടർന്ന് 2018 മാർച്ച്, ഏപ്രിൽ മാസങ്ങളിലും പിന്നീട് അയച്ച നോട്ടീസുകളിലും കുടിശ്ശിക തിരിച്ചടയ്ക്കാൻ ബാങ്ക് ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് കോടതി രേഖപ്പെടുത്തി.

പിഎൻബി തട്ടിപ്പിനെ തുടർന്ന് ഫയർസ്റ്റാർ ഗ്രൂപ്പിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ തകർന്നതും വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി നഷ്ടപ്പെട്ടതും വായ്പ പിൻവലിക്കാനുള്ള ബാങ്കിന്റെ തീരുമാനത്തെ ന്യായീകരിക്കുന്നതാണെന്ന് കോടതി വിലയിരുത്തി.

ജയിലിൽ തുടരുന്ന നീരവ് മോദി

ഏകദേശം 13,000 കോടി രൂപയുടെ പിഎൻബി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ നീരവ് മോദി 2019 മാർച്ചുമുതൽ യുകെയിൽ തടവിലാണ്. കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകൾ നേരിടാൻ ഇന്ത്യയിലേക്ക് കൈമാറാനുള്ള നടപടികൾക്കെതിരെ അദ്ദേഹം ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

ഇന്ത്യൻ അന്വേഷണ ഏജൻസികളായ സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറാനും സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാനുമുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ലണ്ടൻ കോടതിയുടെ പുതിയ വിധി. ബാങ്കുകൾക്കും അന്വേഷണ ഏജൻസികൾക്കും വലിയ ആശ്വാസമാണ് ഈ കോടതി ഉത്തരവെന്നാണ് വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക