വിദേശത്ത് ജോലി ചെയ്യുന്നതിനിടെ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ആന്തരിക അവയവങ്ങൾ ഇല്ലാത്ത നിലയിലായിരുന്നുവെന്ന ആരോപണവുമായി കുടുംബം. ഉത്തർപ്രദേശിലെ ദിയോറിയ സ്വദേശിയായ രാകേഷ് ചൗഹാൻ (33) എന്ന നാവികന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഗുരുതര ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
ദിയോറിയ ജില്ലയിലെ ലഗ്ഡ ബസാർ തോല സ്വദേശിയായ രാകേഷ് ചൗഹാൻ വെനിസ്വേലയിലെ ഒരു സ്വകാര്യ ഷിപ്പിംഗ് കമ്പനിയുടെ വ്യാപാരക്കപ്പലിൽ നാവികനായി ജോലി ചെയ്യുകയായിരുന്നു. ഈ വർഷം മേയിൽ കപ്പലിൽ നിന്ന് വീണതിനെ തുടർന്ന് ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചതെന്ന് കമ്പനി കുടുംബത്തെ അറിയിച്ചിരുന്നു. തുടർന്ന് ജൂൺ 4-ന് മൃതദേഹം നാട്ടിലെത്തിച്ചു.
എന്നാൽ മൃതദേഹത്തിൽ അസ്വാഭാവികമായ തുന്നലുകൾ ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിച്ചു. തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. പരിശോധനയിൽ മൃതദേഹത്തിലെ പ്രധാന ആന്തരിക അവയവങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ, പ്ലീഹ, പാൻക്രിയാസ്, ആമാശയം, കുടൽ എന്നിവ ഉൾപ്പെടെയുള്ള നിരവധി സുപ്രധാന അവയവങ്ങൾ ശരീരത്തിൽ നിന്ന് നീക്കം ചെയ്ത നിലയിലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ നിരവധി തുന്നലുകൾ കണ്ടെത്തിയതായും മൃതദേഹം മരവിപ്പിച്ച നിലയിലായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി. പ്രധാന അവയവങ്ങൾ ഇല്ലാത്തതിനാൽ മരണകാരണം കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ഫെഡറേഷൻ ഓഫ് സീഫറേഴ്‌സ് യൂണിയൻസ് ഓഫ് ഇന്ത്യ ) രംഗത്തെത്തി. മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും അന്വേഷിക്കണമെന്നും വെനിസ്വേലയിലെ ഇന്ത്യൻ എംബസി ഇടപെട്ട് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും സംഘടന ആവശ്യപ്പെട്ടു. കുടുംബത്തിന് നീതിയും മതിയായ നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
മകന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും ദുരൂഹമാണെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാകേഷിന്റെ പിതാവ് രാംദേവ് ചൗഹാൻ ആവശ്യപ്പെട്ടു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഷിപ്പിംഗ് കമ്പനിയോ വെനിസ്വേലൻ അധികൃതരോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച ആശങ്കകൾക്ക് ഈ സംഭവം വീണ്ടും വഴിവെച്ചിരിക്കുകയാണ്.
