പലസ്തീന് പിന്തുണ ആവർത്തിച്ച് ഇന്ത്യ; യുഎൻ സുരക്ഷാ കൗൺസിലിൽ അറബിയിൽ പ്രസംഗിച്ച് ഇന്ത്യൻ പ്രതിനിധി

യുഎൻ സുരക്ഷാ കൗൺസിലിൽ അറബിയിൽ പ്രസംഗിച്ച് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷ് ശ്രദ്ധനേടി. പലസ്തീൻ ജനതയ്ക്കുള്ള ഇന്ത്യയുടെ പിന്തുണയും പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ പലസ്തീൻ രാഷ്ട്രം ലക്ഷ്യമിടുന്ന ദ്വിരാഷ്ട്ര പരിഹാരത്തോടുള്ള പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു.

മിഡിൽ ഈസ്റ്റ് വിഷയത്തിൽ നടന്ന ചർച്ചയിൽ ഇംഗ്ലീഷിൽ നിന്ന് അറബിയിലേക്ക് മാറിയ ഹരീഷ്, ഹോർമുസ് കടലിടുക്കിലെ സംഭവവികാസങ്ങൾ ഗാസയിലെ ഗുരുതരമായ മാനുഷിക പ്രതിസന്ധിയിൽ നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കരുതെന്ന് പറഞ്ഞു. സിവിലിയൻ മരണങ്ങളും അടിസ്ഥാനസൗകര്യങ്ങളുടെ നാശവും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി പരിഗണിക്കേണ്ട വിഷയങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎൻ സുരക്ഷാ കൗൺസിലിൽ ഒരു ഇന്ത്യൻ നയതന്ത്രജ്ഞൻ അറബിയിൽ പ്രസംഗിക്കുന്നത് ആദ്യമായാണെന്നാണ് വിലയിരുത്തൽ. കെയ്‌റോയിലെ അമേരിക്കൻ സർവകലാശാലയിൽ അറബി പഠിച്ച പി. ഹരീഷിന് ഭാഷയിൽ പ്രാവീണ്യമുണ്ട്.

അറബിയിൽ നടത്തിയ പ്രസംഗത്തിൽ, പലസ്തീൻ ജനതയുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്ന എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ പിന്തുണ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. വികസന പദ്ധതികൾ, മാനുഷിക സഹായം, പലസ്തീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ലോമസിയുടെ നിർമ്മാണം, യുഎൻആർഡബ്ല്യുഎയ്ക്കുള്ള സംഭാവനകൾ എന്നിവ ഉൾപ്പെടെ ഏകദേശം 175 മില്യൺ ഡോളറിന്റെ വികസന സഹായം ഇന്ത്യ പലസ്തീന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രസ്സൽസിൽ നടന്ന പലസ്തീൻ ദാതാക്കളുടെ യോഗത്തിൽ പലസ്തീനിൽ ഒരു സ്പെഷ്യാലിറ്റി ആശുപത്രി, കൃത്രിമ അവയവ ഫിറ്റ്മെന്റ് സെന്റർ, തൊഴിൽ പരിശീലന സ്ഥാപനം എന്നിവ സ്ഥാപിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമായിരുന്നുവെന്നും ഹരീഷ് വ്യക്തമാക്കി.

ഗാസയിലെ മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കുന്നതിനൊപ്പം സുസ്ഥിരവും ദീർഘകാലാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പരിഹാരത്തിനായും അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക