ഡെപ്യൂട്ടി മേയർ പദവിയെച്ചൊല്ലി കൊല്ലം യുഡിഎഫിൽ കടുത്ത ഭിന്നത

കൊല്ലം കോർപറേഷനിൽ പുതിയ ഭരണസമിതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം രൂക്ഷമാകുന്നു. കൊച്ചി, തൃശ്ശൂർ നഗരസഭകൾക്ക് പിന്നാലെയാണ് കൊല്ലത്തും ഭരണസമിതി രൂപീകരണം വിവാദമായിരിക്കുന്നത്. ഡെപ്യൂട്ടി മേയർ പദവിയെച്ചൊല്ലിയുള്ള അഭിപ്രായഭിന്നതയാണ് മുന്നണിയിൽ പ്രതിസന്ധിക്ക് കാരണം.

കൊല്ലം മേയർ സ്ഥാനത്തേക്ക് എ.കെ. ഹഫീസിനെ നിശ്ചയിക്കുന്നതിൽ നേരത്തെ ധാരണയായിരുന്നുവെങ്കിലും, ഡെപ്യൂട്ടി മേയർ പദവിയെക്കുറിച്ച് മുന്നണിയിൽ മുൻകൂട്ടി ചർച്ചകൾ നടക്കാതിരുന്നതാണ് ഇപ്പോഴത്തെ തർക്കത്തിന് വഴിവെച്ചത്. ആർഎസ്പിയിലെ ഷൈമയുടെയും മുസ്ലീം ലീഗിലെ മാജിദ വഹാബിന്റെയും പേരുകളാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പ്രധാനമായി ഉയർന്നുകേൾക്കുന്നത്.

അതേസമയം, സാമുദായിക സമവാക്യം പാലിക്കപ്പെടില്ലെന്ന സാഹചര്യത്തിൽ കോൺഗ്രസിലെ കരുമാലിൽ ഉദയ സുകുമാരനെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ മേയർ-ഡെപ്യൂട്ടി മേയർ എന്നീ രണ്ട് പദവികളും കോൺഗ്രസ് കൈവശം വയ്ക്കണമെന്നും, ഭരണസമിതിയുടെ അവസാന വർഷം മാത്രം മറ്റ് കക്ഷികൾക്ക് വിട്ടുനൽകാമെന്നുമായിരുന്നു കോൺഗ്രസ് നിർദേശം.

എന്നാൽ ആർഎസ്പിയും മുസ്ലീം ലീഗും ഈ നിർദേശം ശക്തമായി തള്ളിക്കളഞ്ഞു. നിബന്ധന അംഗീകരിച്ചില്ലെങ്കിൽ മേയർ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മുസ്ലീം ലീഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ മേയർ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ആർഎസ്പി വിട്ടുവീഴ്ചയ്ക്ക് തയ്യാറായതായാണ് ഇപ്പോൾ സൂചനകൾ.

മറുപടി രേഖപ്പെടുത്തുക