ജനം ചോദിക്കുന്നത് ഇനിയെന്തെങ്കിലും ബാക്കിയുണ്ടോയെന്നാണ്: കെസി വേണുഗോപാല്‍

ശബരിമല ഇനിയെങ്കിലും ബാക്കിയുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചത് പോലെ കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ പിണറായി സര്‍ക്കാരിനോട് കേരള ജനത ചോദിക്കുന്നതും ഖജനാവില്‍ ഇനിയെന്തെങ്കിലും ഉണ്ടോയെന്നാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പുതുയുഗയാത്രയുടെ സമാപന വേദിയില്‍ പ്രസംഗിക്കുക ആയിരുന്നു കെസി വേണുഗോപാല്‍.

പിന്‍വാതിലിലൂടെ ഇഷ്ടക്കാരെ വിവിധ വകുപ്പുകളില്‍ കുത്തിനിറച്ചപ്പോള്‍ പിഎസ് സി റാങ്ക് ഹോള്‍ഡര്‍മാരും പിണറായി സര്‍ക്കാരിനോട് ചോദിക്കുന്നത് ഇനിയെന്തെങ്കിലും ബാക്കിയുണ്ടോയെന്നാണ്. പത്തു വര്‍ഷം ഭരിച്ചു മുടിച്ച ശേഷം ഇറങ്ങാറായപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വാഗ്ദാനം നല്‍കി അടുത്ത സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെച്ച പിണറായി ഭരണകൂടത്തോട് സര്‍ക്കാര്‍ ജീവനക്കാര്‍ ചോദിക്കുന്നത് ലേശം നാണമെങ്കിലും എങ്കിലും ബാക്കിയുണ്ടോയെന്നാണെന്നും കെസി വേണുഗോപാല്‍ പരിഹസിച്ചു.

വിലക്കയറ്റം കൊണ്ട് അടുക്കളകള്‍ കാലിയാണ്. എന്നിട്ടാണ് പത്തുവര്‍ഷം മുന്‍പുള്ള യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പരസ്യം നല്‍കുന്നത്. ഭരണനേട്ടം ഒന്നുമില്ലാത്തതിനാലാണ് ഇത്തരമൊരു പരസ്യം പിണറായി സര്‍ക്കാര്‍ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ജനങ്ങളെ കേള്‍ക്കാനും അവരുമായി സംവദിക്കാനും മാധ്യമങ്ങളെ കാണാനും തയ്യാറാകാത്ത പ്രധാനമന്ത്രിയാണ് മോദി. പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി ജനങ്ങളെ കേള്‍ക്കുന്നത് പോലെ, അവരുമായി സംവദിക്കുന്നത് പോലെ മോദിക്ക് ധൈര്യമുണ്ടോയെന്നും അതിന് വെല്ലുവിളിക്കുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക