കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മുല്ലപ്പള്ളി നാദാപുരത്ത് മത്സരിച്ചേക്കുമെന്ന വാർത്ത പുറത്തുവന്നതോടെയാണ് യു.ഡി.എഫ് അണികളിലും സാമൂഹ്യ മാധ്യമങ്ങളിലുമുള്ള പ്രതിഷേധം ശക്തമായത്.
വാണിമേൽ, വളയം, പാറക്കടവ്, തൂണേരി, കല്ലാച്ചി, നാദാപുരം തുടങ്ങിയ പ്രദേശങ്ങളിലാണ് പോസ്റ്ററുകൾ കണ്ടത്. ‘നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർഥിയെങ്കിൽ നിലം തൊടാതെ തോൽപ്പിച്ചിരിക്കും, തീർച്ച’ എന്നും ‘നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ട’ എന്നും പോസ്റ്ററുകളിൽ പറയുന്നു. ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് ഇവ പ്രചരിച്ചത്.
‘ഏഴ് തവണ എംപി, രണ്ട് തവണ കേന്ദ്രമന്ത്രി, കെപിസിസി പ്രസിഡന്റ്, എഐസിസി സെക്രട്ടറി—ഇനിയും അധികാരക്കൊതി തീർന്നില്ലേ’ എന്ന വിമർശനവും പോസ്റ്ററുകളിൽ ഉണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കങ്ങൾ സജീവമാകുന്നതിനിടെ, അഴിയൂരിൽ നേരത്തെയും മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സമാനമായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ‘മുല്ലപ്പള്ളി ഇനി വിശ്രമജീവിതം നയിക്കട്ടെ’ എന്ന ആവശ്യമുയർത്തിയതിന് പിന്നാലെയാണ് നാദാപുരത്തും പോസ്റ്ററുകൾ വീണ്ടും ഉയർന്നിരിക്കുന്നത്.
