റിയാദ്: വില്ല അപ്പാർട്ട്മെന്‍റ് വാടകകൾ റിയാദിൽ കുത്തനെ ഉയരുന്നത് കുറഞ്ഞു. സൗദി റിയൽ എസ്റ്റേറ്റ് സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ കണക്ക് പ്രകാരം ശരാശരി 40 ശതമാനം വരെയാണ് ഇടിവ്. സൗദി ഭരണകൂടത്തിന്റെ പ്രത്യേക പദ്ധതികൾക്ക് പിന്നാലെയാണ് നിരക്കിടിവ്. വൻകിട കമ്പനികളുടെ വരവും, ജോലി തേടി കൂടുതൽ പേർ അയൽ രാജ്യങ്ങളിൽ നിന്നും ചേക്കേറുകയും ചെയ്തതോടെയാണ് റിയാദിൽ വാടക നിരക്ക് കൂടാൻ തുടങ്ങിയത്.
കഴിഞ്ഞ ആഴ്ച മുതൽ വർധിക്കുന്ന നിരക്കിൽ 40% വരെ ഇടിവ് വന്നതായി റിയൽ എസ്റ്റേറ്റ് എക്‌സ്‌ചേഞ്ച് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. സൗദി കിരീടാവകാശിയുടെ നിർദേശ പ്രകാരം ഒഴിഞ്ഞു കിടക്കുന്ന റിയാദിലെ ഭൂപ്രദേശത്തിന് വൻ നികുതി ചുമത്താനും തുടങ്ങി. ഇതോടെ ഭൂമിയിൽ കെട്ടിടം പണിയാൻ ഉടമസ്ഥർ നിർബന്ധിതരാകും.
ഇതും വാടക വർധന തടയാൻ സഹായിക്കുമെന്നാണ് ഭരണകൂട പ്രതീക്ഷ. മലയാളി പ്രവാസികൾ താമസിച്ചിരുന്ന പ്രതിവർഷം 12,000 റിയാലെന്ന കുറഞ്ഞ നിരക്കുള്ള കെട്ടിടങ്ങൾക്ക് അയ്യായിരം റിയാൽ വരെ വർധിച്ചു. ഇടത്തരം കെട്ടിടങ്ങൾക്ക് നിരക്ക് പതിനഞ്ചിൽ നിന്നും ഇരുപത്തി രണ്ടിന് അടുത്തെത്തി. ഇതിനു മുകളിലേക്കുള്ള നിരക്കിലുളള കെട്ടിടങ്ങൾക്കും നിരക്ക് കുത്തനെ വർധിച്ചു. ഈ വർധനവിലാണ് ഇപ്പോൾ താൽക്കാലിക ആശ്വാസം. പ്രവാസികളിൽ ബാച്ചിലേഴ്‌സിന്റേയും കുടുംബങ്ങളുടേയും ജീവിത ചിലവും ഇതോടെ വർധിച്ചിട്ടുണ്ട്.