വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കടമുറികള്‍ പൂര്‍ണമായി നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്കും സംരംഭകര്‍ക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കുമെന്ന് മന്ത്രി ഓ ആർ കേളു അറിയിച്ചു . ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ദുരന്തത്തില്‍ പൂര്‍ണമായും നശിച്ച കടകള്‍ക്ക്, അവയുടെ തരമോ ഘടനയോ പരിഗണിക്കാതെ, ഓരോ കടയ്ക്കും 7 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. ഒരാള്‍ക്ക് ഒന്നിലധികം കടമുറികള്‍ നഷ്ടമായിട്ടുണ്ടെങ്കില്‍, ആദ്യ കടയ്ക്ക് 7 ലക്ഷം രൂപയും അധികമുള്ള ഓരോ കടമുറിക്കും 2.5 ലക്ഷം രൂപ വീതവും അനുവദിക്കും.
സംരംഭകര്‍ക്ക് അവരുടെ സംരംഭങ്ങള്‍ പുനരാരംഭിക്കുന്നതിനായി ഉണ്ടായ നഷ്ടത്തിന്റെ 50 ശതമാനം അല്ലെങ്കില്‍ താഴെപ്പറയുന്ന പരമാവധി തുക — ഇതില്‍ ഏത് കുറവാണോ അത് — അനുവദിക്കും:
മാനുഫാക്ചറിംഗ് മേഖല – പരമാവധി 20 ലക്ഷം രൂപ
സര്‍വീസ് മേഖല – പരമാവധി 10 ലക്ഷം രൂപ
ട്രേഡ് മേഖല – പരമാവധി 7 ലക്ഷം രൂപ
നഷ്ടപരിഹാരത്തിന് ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് വയനാട് ജില്ലാ കളക്ടര്‍ക്ക് അനുവദിക്കാനും, തുക വിതരണം ചെയ്യാനുള്ള ചുമതല ജില്ലാ കളക്ടര്‍ക്ക് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
