മസ്കറ്റ്: ഒമാനിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ സംഘടിപ്പിച്ച ഘോഷയാത്രയിലെ പ്രദർശനങ്ങളെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിമർശനം. ഘോഷയാത്രയിൽ പ്രദർശിപ്പിച്ച കാളയുടെ രൂപം ഉൾപ്പടെയുള്ളവയാണ് വിവാദത്തിലായത്. പൊതുവിടങ്ങളിലെ ഇത്തരം പ്രദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഒമാൻ ഗ്രാൻഡ് മുഫ്തി ഉൾപ്പടെ രംഗത്തെത്തി.
മസ്‌കറ്റിലെ അൽ അമിറാത്ത് പാർക്കിൽ മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് – കേരളാ വിഭാഗത്തിന്‍റെ “ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിൽ നടന്ന തുറന്ന ജീപ്പിലാണ് മുഖ്യമന്ത്രിയെ ആനയിച്ചത്. കേരള പൊലീസ് വേഷമിട്ട പ്രച്ഛന്ന വേഷ പ്രദർശനവും ഇതോടൊപ്പം കാളയുടെ രൂപം ചുമലിലേറ്റിയുള്ള പ്രദർശനവുമൊക്കെ ഉണ്ടായിരുന്നു. ഇതിൽ പൂമാലയിട്ട കാളയുടെ രൂപം പ്രദർശിപ്പിച്ചുള്ള പ്രകടനമാണ് ഒമാനിലെ തദ്ദേശിയരുടെ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. ഒമാൻ ഗ്രാൻഡ് മുഫ്തി അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി ഉൾപ്പടെയുള്ളവരാണ് വിമർശനവുമായി എത്തിയത്. സഹിഷ്ണുതയുടെ പേരിൽ മതത്തിന്‍റെ മൂല്യങ്ങളെ ദുർബലമാക്കരുതെന്നാണ് പോസ്റ്റ്. ഇത്തരം രീതികൾ തടയാൻ ഭരണാധികാരികൾ ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഇത് ഏതെങ്കിലും വിശ്വാസത്തിന്റെ ഭാഗമായുള്ള പ്രദർശനമല്ലെന്നും സാംസ്കാരിക പരിപാടിയുടെ ഭാഗമായ അലങ്കാരം മാത്രമാണെന്നുമുള്ള വിശദീകരണവും കമന്റുകളിൽ ഉണ്ട്. ഇത്തരം രീതികൾ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യങ്ങളോടെ ഒമാനിലെ പ്രാദേശിക മാധ്യമങ്ങളും സോഷ്യൽ മീഡിയ പേജുകളും ചർച്ച സജീവമാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ പൊതുവിടങ്ങളിലെ പരിപാടികൾക്ക് വലിയ നിയന്ത്രണവും ചിട്ടകളുമുള്ള ഗൾഫ് നാടുകളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ സ്വയം പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് സജീവമാകുന്നത്.
