പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപി ജില്ലാ കമ്മിറ്റിക്ക് തിരുവനന്തപുരം കോർപറേഷൻ 20 ലക്ഷം രൂപ പിഴ ചുമത്തി. സ്വന്തം പാർട്ടി ഭരിക്കുന്ന നഗരസഭ തന്നെ പിഴ ചുമത്തിയ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
സന്ദർശനത്തിന് മുന്നോടിയായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകൾ, കൊടികൾ, ബാനറുകൾ എന്നിവ സ്ഥാപിച്ചതാണ് നടപടിക്ക് കാരണം. നടപ്പാതകൾക്കും റോഡ് ഡിവൈഡറുകൾക്കുമിടയിൽ വ്യാപകമായി ബോർഡുകൾ പ്രത്യക്ഷപ്പെട്ടതോടെ പൊതുജനങ്ങളിൽ നിന്ന് പരാതികൾ ഉയർന്നു.
ഇവ രണ്ട് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോർപറേഷൻ നേരത്തെ കത്ത് നൽകിയിരുന്നു. എന്നാൽ നടപ്പാതയിലെ ചില ബോർഡുകൾ നീക്കിയതല്ലാതെ മറ്റ് ബോർഡുകൾ മാറ്റാൻ പാർട്ടി തയ്യാറായില്ല.
തുടർന്ന് വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെയുള്ള പ്രധാന പാതകളിൽ സ്ഥാപിച്ച ബോർഡുകളുടെ കണക്കെടുപ്പിന് ശേഷമാണ് കോർപറേഷൻ സെക്രട്ടറി 20 ലക്ഷം രൂപയുടെ പിഴ നോട്ടീസ് അയച്ചത്. നിലവിൽ ബിജെപിയാണ് തിരുവനന്തപുരം കോർപറേഷൻ ഭരിക്കുന്നത് എന്നതിനാൽ നടപടിക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
നോട്ടീസിന് കൃത്യമായ മറുപടി ലഭിക്കാത്ത പക്ഷം ഹിയറിങ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്കും, ആവശ്യമായാൽ ജപ്തിയിലേക്കും നീങ്ങുമെന്ന് റവന്യൂ വിഭാഗം അറിയിച്ചു.
