റോയിട്ടേഴ്‌സ്- ഇപ്‌സോസ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പുതിയ സർവേ പ്രകാരം, ഇറാനെതിരായ യുഎസ് സൈനിക നീക്കത്തെ മരിക്കയിൽ നാലിൽ ഒരാൾ മാത്രമാണ് അംഗീകരിക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 27 ശതമാനം പേർ ആക്രമണത്തെ പിന്തുണച്ചപ്പോൾ, 43 ശതമാനം പേർ എതിർപ്പ് രേഖപ്പെടുത്തി. 29 ശതമാനം പേർക്ക് നിലപാട് വ്യക്തമല്ലെന്ന് കണ്ടെത്തി.
ഏകദേശം 1,300 യുഎസ് പ്രായപൂർത്തിയായവരെ ഉൾപ്പെടുത്തി വാരാന്ത്യത്തിൽ നടത്തിയ സർവേയിൽ, യുഎസ് പ്രസിഡന്റ് ട്രംപ് “അമേരിക്കൻ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ പേരിൽ സൈനിക ബലം പ്രയോഗിക്കാൻ അതീവ സന്നദ്ധനാണ്” എന്ന് 56 ശതമാനം പേർ അഭിപ്രായപ്പെട്ടു. സമീപ മാസങ്ങളിൽ വെനിസ്വേല, സിറിയ, നൈജീരിയ എന്നിവിടങ്ങളിലുണ്ടായ സൈനിക നടപടികളും ഈ വിലയിരുത്തലിനെ സ്വാധീനിച്ചതായി റിപ്പോർട്ട് പറയുന്നു.
രാഷ്ട്രീയ പിന്തുണയിൽ വ്യക്തമായ ഭിന്നതയും സർവേ വ്യക്തമാക്കുന്നു. റിപ്പബ്ലിക്കൻ പിന്തുണകരിൽ 55 ശതമാനം പേർ ആക്രമണത്തെ അനുകൂലിച്ചപ്പോൾ, യുഎസ് സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്താൽ ഇറാനെതിരായ നീക്കത്തെ പിന്തുണയ്ക്കാൻ സാധ്യത കുറയുമെന്ന് 42 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഞായറാഴ്ച വൈകി മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും പെന്റഗൺ സ്ഥിരീകരിക്കുന്നതിന് മുൻപാണ് സർവേ അവസാനിച്ചത്.
ഇതിനിടെ, യുഎസ്–ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയർന്നു. ഇന്ധനവില വർധനവിനെക്കുറിച്ചുള്ള ആശങ്കയും പൊതുജനാഭിപ്രായത്തെ ബാധിച്ചു. ഗ്യാസ് അല്ലെങ്കിൽ എണ്ണവില ഉയർന്നാൽ സൈനിക നടപടിയെ പിന്തുണയ്ക്കില്ലെന്ന് 45 ശതമാനം പേർ വ്യക്തമാക്കി. ഇറാനും ഒമാനും തമ്മിലുള്ള പ്രധാന കടൽപാതയായ ഹോർമുസ് വഴിയുള്ള ടാങ്കർ ഗതാഗതത്തെച്ചൊല്ലിയുള്ള ആശങ്കയെ തുടർന്ന് തിങ്കളാഴ്ച ആഗോള എണ്ണവില 13 ശതമാനം വരെ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. മൊത്തത്തിൽ ഏകദേശം 20 ശതമാനം വരെ വർധനവ് രേഖപ്പെടുത്തിയതായി വിപണി നിരീക്ഷകർ വിലയിരുത്തുന്നു
