ഇന്ത്യ vs ദക്ഷിണാഫ്രിക്ക;ഹാർദിക്കിന്‍റെ ഓൾറൗണ്ട് മികവിൽ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം നേടി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് ഇന്ത്യ തകര്‍പ്പന്‍ തുടക്കം ലഭിച്ചു . കട്ടക്കില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 101 റണ്‍സിന്റെ വമ്പന്‍ ജയം നേടി. 176 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 12.3 ഓവറില്‍ വെറും 74 റണ്‍സിന് ഓള്‍ഔട്ട് ആയതോടെ അഞ്ചുമത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്‍തൂക്കം നേടി.മത്സരത്തിൽ ഇന്ത്യന്‍ ബൗളര്‍മാര്‍ എല്ലാവരും വിക്കറ്റുകള്‍ പങ്കിട്ടു.

അര്‍ഷ്ദീപ് സിംഗ്‍, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി പ്രതിരോധിക്കാന്‍ ശ്രമിച്ചത് ഡെവാള്‍ഡ് ബ്രെവിസ് മാത്രം. 14 പന്തില്‍ 22 റണ്‍സ് (3 ഫോര്‍, 1 സിക്‌സ്) ആണ് താരം നേടിയത്. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവും ട്രിസ്റ്റന്‍ സ്റ്റബ്‌സും 14 റണ്‍സ് വീതം സംഭാവന ചെയ്തു. രണ്ട് സിക്‌സുകള്‍ അടിച്ച് 12 റണ്‍സ് നേടിയ മാര്‍ക്കോ യാന്‍സനാണ് മറ്റൊരു രണ്ടക്കം കണ്ട താരം.

അതിന് മുമ്പ്, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടി. തുടക്കത്തില്‍ ഇന്ത്യ തകര്‍ച്ച നേരിട്ടെങ്കിലും ഹര്‍ദിക് പാണ്ഡ്യയുടെ പൊട്ടിത്തെറി ബാറ്റിങ് ടീം രക്ഷയായി. 28 പന്തില്‍ 59 റണ്‍സ് (4 സിക്‌സ്, 6 ഫോര്‍) നേടി പുറത്താകാതെ നിന്ന ഹര്‍ദിക്കായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എന്‍ഗിഡി മൂന്നു വിക്കറ്റും ലുഥോ സിപാംല രണ്ട് വിക്കറ്റും നേടി.

മറുപടി രേഖപ്പെടുത്തുക