ജനങ്ങളെ എങ്ങനെ വെറുപ്പിക്കാമെന്നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നോക്കുന്നത്: കെസി വേണുഗോപാൽ

തദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം സമ്മാനിച്ചതില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് വലിയ പങ്കുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സമാനതകള്‍ ഇല്ലാത്ത വിജയമാണ് യു.ഡി.എഫിന് ലഭിച്ചത്. പ്രതികൂല രാഷ്ട്രീയ സാഹചര്യത്തെ അതിജീവിച്ചാണ് പ്രവര്‍ത്തകര്‍ പോരാട്ടവീര്യം പ്രകടിപ്പിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും പ്രചരണത്തിലും ചിട്ടയായ പ്രവര്‍ത്തനം നടത്തി. പോളിങ്, വിജയാഘോഷ ദിവസവും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നുവെന്നും ഇതെല്ലാം അതിജീവിച്ച നേടിയ വലിയ വിജയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

ജനങ്ങളെ എങ്ങനെ വെറുപ്പിക്കാമെന്നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നോക്കുന്നത്. ഇത്രയും വെറുപ്പ് സമ്പാദിച്ച സര്‍ക്കാര്‍ വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രത്തിന് കീഴടങ്ങിയ നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാരിന്റേത്. മോദി സര്‍ക്കാരിന് സറണ്ടര്‍ ചെയ്യുന്ന സമീപനമായിരുന്നു. തൃശ്ശൂര്‍ ലോക്‌സഭാ സീറ്റിന് പുറമേ തിരുവനന്തപുരം കോര്‍പ്പറേഷനും ബിജെപിക്ക് കൊടുക്കാന്‍ കാരണക്കാര്‍ പിണറായി വിജയന്‍ സര്‍ക്കാരാണ്. ബിജെപിയോട് സിപിഎമ്മിന് മൃദുസമീപനമാണ്.

പിഎം ശ്രീയിലും ലേബര്‍കോഡിലും ദേശീയപാത അഴിമതിയിലും ബിജെപിക്ക് വഴങ്ങുന്ന കേരള മുഖ്യമന്ത്രി എടുക്കുന്ന നിലപാടുകള്‍ സിപിഎം അണികളും ഉള്‍ക്കൊണ്ടു. അതിനാലാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവരുടെ ശക്തികേന്ദ്രങ്ങളെല്ലാം ഒലിച്ച് പോയത്. സിപിഎം പ്രവര്‍ത്തകര്‍ക്ക് ബിജെപിയുമായി അടുക്കുന്നതിന് മടിയില്ല. മോദിസര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അവര്‍ക്ക് മുന്നെ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തി കാണികാണിക്കുകയാണ്.

കേരള മുഖ്യമന്ത്രിയുടെ ഡല്‍ഹി കൂടിക്കാഴ്ചകള്‍ക്ക് വലിയ മാനങ്ങളുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ ഒഴിവാക്കി അമിത് ഷാ,നിര്‍മ്മല സീതാരാമന്‍ തടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് മറ്റ് മാനങ്ങളുണ്ടെന്ന് സംശയിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ല. കേരളത്തില്‍ ബിജെപി എന്തോ വലിയ അട്ടിമറി നടത്തിയെന്ന ബിജെപി കേന്ദ്രമന്ത്രിമാരുടേയും നേതൃത്വത്തിന്റെ പ്രചരണം പിആര്‍ വര്‍ക്ക് മാത്രമാണ്. ഇതിലൂടെ ജനങ്ങളെ സ്വാധീനിക്കാമെന്നാണ് കരുതുന്നത്. കേരളം ബി.ജെ.പിയിലേക്ക് എന്ന മായാപ്രപഞ്ചം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്.അത് ജനങ്ങളെ കബളിക്കാനുള്ള ബിജെപി തന്ത്രം മാത്രമാണ്.ഇതുകൊണ്ടൊന്നും കേരളത്തിലെ ജനങ്ങളെ ബിജെപിക്ക് പറ്റിക്കാനാവില്ല.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് സീറ്റ് വര്‍ധിപ്പിച്ചതിന്റെ പ്രാഥമിക ഉത്തരവാദിത്തം സിപിഎമ്മിനാണ്. തിരുവനന്തപുരം നഗരസഭയില്‍ ബിജെപി മേല്‍കൈ നേടിയെന്നതിന്റെ പേരില്‍ കേരളത്തില്‍ ഒരു നേട്ടവും അവരുണ്ടാക്കിയിട്ടില്ല. അവരുടെ കൈവശം ഉണ്ടായിരുന്ന പന്തളം,പാലക്കാട് നഗരസഭ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരെ അധിക്ഷേപിച്ച എംഎം മണിയുടെ പ്രസ്താവനയെയും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു.ക്ഷേമപെന്‍ഷന്‍ വിഷയത്തില്‍ സിപിഎം നേതാക്കളുടെ മനസിലിരുപ്പാണ് എംഎം മണിയുടെ വാക്കില്‍ പ്രതിഫലിച്ചത്.ജനങ്ങളുടെ അവകാശമായ ക്ഷേമപെന്‍ഷന്‍ സിപിഎമ്മിന്റെ പോക്കറ്റില്‍ നിന്ന് നല്‍കുന്ന ഔദാര്യമെന്ന ചിന്തയാണ്. കേരളത്തിലെ ജനങ്ങളെയാണ് ഈ പ്രസ്താവനയിലൂടെ അപമാനിച്ചത്. മുഖ്യമന്ത്രി ഇത് സമാധാനം പറയണം. എംഎം മണിയെ തിരുത്തിക്കുന്നതിന് പകരം അത് അദ്ദേഹത്തിന്റെ ശൈലിയെന്ന് പറഞ്ഞ് രക്ഷപ്പെടുത്താനാണ് സിപിഎം സെക്രട്ടറി ശ്രമിച്ചത്. ഇതിലൂടെ ആ പ്രസ്താവന അംഗീകരിക്കുകയാണ് പാര്‍ട്ടി സെക്രട്ടറി ചെയ്തതെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.

പെന്‍ഷന്റെ പേരില്‍ വോട്ട് ചെയ്തില്ലെങ്കില്‍ ഭീഷണിപ്പെടുത്തുകയും വോട്ട് ചെയ്യാത്തവരെയും എതിര്‍ഭാഗത്ത് നിന്നവരെ ആക്രമിച്ച് കീഴടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് സിപിഎം ശൈലിയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ബിജെപി അധികാരത്തില്‍ വരുന്നത് തടയുക എന്നതാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രഖ്യാപിത ലക്ഷ്യം. പാലക്കാട് ഡിസിസി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എവിടെയെല്ലാം ബിജെപിയെ തടയാന്‍ പറ്റുമോ അവിടെയെല്ലാം തടയും. എന്നാല്‍ അതിനായി അധികാരം പങ്കിടില്ലെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.

ജനങ്ങളാണ് യഥാര്‍ത്ഥ ക്യാപ്റ്റന്‍ എന്ന് വ്യക്തമാക്കിയ വേണുഗോപാല്‍ കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് യുഡിഎഫിന്റേതെന്നും വ്യക്തമാക്കി. യുഡിഎഫിനെ വിജയിപ്പിച്ചത് ജനങ്ങളാണ്. അതല്ലാതെ വ്യക്തിപരമായി ഇത് ആരുടെയെങ്കിലും വിജയമോ പരാജയമോ അല്ലെന്നും അങ്ങനെ വാര്‍ത്ത നല്‍കിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കെസി വേണുഗോപാല്‍ പറഞ്ഞു.

മഹാത്മാഗാന്ധി തൊഴിലുറുപ്പ് പദ്ധതിയുടെ പേര് മാറ്റിയത് കൊണ്ട് അത് യുപിഎ സര്‍ക്കാരിന്റെ പദ്ധതിയല്ലാതാകുന്നില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പേരുമാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുക ആയിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ബാലിശമാണ്. വെട്ടിക്കുറച്ച പദ്ധതിവിഹിത തുക അടിയന്തരമായി അനുവദിച്ച് പദ്ധതി മുന്നോട്ട് കൊണ്ടുപോകുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് എത്രയും വേഗം കടക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കും. മുന്നണി വിപുലീകരണം ആലോചിച്ച് തീരുമാനിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ചാടിക്കേറി മറുപടി പറയേണ്ടതല്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക