ബെംഗളൂരുവിലെ ബുൾഡോസർ നടപടി: കർണാടക സർക്കാരിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ബെംഗളൂരുവിലെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും നടന്ന ബുൾഡോസർ നടപടിയെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ വിമർശനം ഉന്നയിച്ചു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം നടപടികൾ അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പിലാക്കുന്ന ന്യൂനപക്ഷ വിരുദ്ധവും ആക്രമോത്സുകവുമായ രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ ഇപ്പോൾ കാണുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജനങ്ങളെ ബലംപ്രയോഗിച്ച് കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്ന നടപടിയെ കോൺഗ്രസ് എങ്ങനെ ന്യായീകരിക്കുമെന്ന ചോദ്യവും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ഉന്നയിച്ചു.

കൊടുംതണുപ്പിൽ ഒരു ജനവിഭാഗത്തെ മുഴുവൻ തെരുവിലിറക്കി പലായനം ചെയ്യാൻ നിർബന്ധിതരാക്കുന്ന നടപടി ഞെട്ടലുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ടവർക്ക് തണലാകേണ്ട ഭരണകൂടം തന്നെ അവരെ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കുമ്പോൾ, ഇതിന് എന്ത് ന്യായീകരണമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ആക്രമോത്സുകമായ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ അതേ മാതൃകയാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരേന്ത്യൻ മോഡൽ ‘ബുൾഡോസർ നീതി’ ദക്ഷിണേന്ത്യയിലേക്കെത്തുമ്പോൾ അതിന് കാർമ്മികത്വം വഹിക്കുന്നത് കോൺഗ്രസാണെന്നത് അതിശയകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക