നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസിൽ പോലീസിന് തിരിച്ചടി. ഹോട്ടലിൽ മുറിയെടുത്ത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ഫോറൻസിക് പരിശോധനയിൽ ലഹരി ഉപയോഗം തെളിയിക്കാനായില്ല. ഇതോടെ ഫോറൻസിക് സയൻസ് ലാബ് (FSL) റിപ്പോർട്ട് നടന് അനുകൂലമായി.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ കഴിഞ്ഞ ഏപ്രിലിൽ നടന്ന സംഭവത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഷൈനും സുഹൃത്ത് അഹമ്മദ് മുർഷാദും ഹോട്ടൽ മുറിയെടുത്ത് ലഹരി ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. ഡാൻസാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ഷൈൻ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. കൊച്ചി നോർത്ത് പോലീസാണ് കേസെടുത്തത്.
എന്നാൽ പരിശോധനയിൽ ലഹരി ഉപയോഗത്തിന് തെളിവുകൾ കണ്ടെത്താനായില്ലെന്ന് പോലീസ് വ്യക്തമാക്കി. FSL റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് നിലനിൽക്കില്ലെന്ന നിയമോപദേശം ലഭിച്ചതോടെയാണ് ഷൈനെയും സുഹൃത്തിനെയും പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകാൻ തീരുമാനം എടുത്തത്.
ഈ മാസം അവസാനം കൊച്ചി നോർത്ത് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അറിയിച്ചു.
