സംസ്ഥാന സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി ‘അഷ്വേഡ് പെൻഷൻ പദ്ധതി’ നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ജീവനക്കാരുടെ ഡിഎ കുടിശിക ഉൾപ്പെടെ ഒരു ആനുകൂല്യവും സർക്കാർ തടഞ്ഞുവെക്കില്ലെന്നും ശമ്പള പരിഷ്കരണ ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
2013ൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം നിലനിൽക്കുമ്പോഴും, പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംവിധാനത്തിലേക്ക് മടങ്ങാതെ, ജീവനക്കാരുടെ വിഹിതം ഉൾപ്പെടുന്ന പുതിയ മാതൃകയാണ് സർക്കാർ പരിഗണിക്കുന്നത്. അവസാന ശമ്പളത്തിന്റെ പകുതി പെൻഷനായി ഉറപ്പുനൽകുന്ന ഈ സംവിധാനം തമിഴ്നാട് സർക്കാർ നേരത്തെ നടപ്പാക്കിയിരുന്നു.
ക്ഷാമബത്ത കുടിശികയും ശമ്പള പരിഷ്കരണവും ആവശ്യപ്പെട്ട് വിവിധ സർവീസ് സംഘടനകൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നിർണ്ണായക പ്രഖ്യാപനം. ഡിഎ അവകാശമല്ലെന്ന നിലപാട് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചതായി വാർത്തകൾ വന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പെൻഷനും ശമ്പള പരിഷ്കരണവും പ്രധാന ചർച്ചാവിഷയങ്ങളാകാൻ സാധ്യതയുള്ളതിനാൽ, ജീവനക്കാരുടെ പ്രതിഷേധം ശമിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം. പുതിയ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
