ശബരിമല സ്വർണ മോഷണക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഖില ഭാരത തന്ത്രി പ്രചാരക് സഭ ഹൈക്കോടതിയെ സമീപിച്ചു. നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും, ഉന്നതരെ സംരക്ഷിക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് നടക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.
മോഷണവുമായി ബന്ധപ്പെട്ട വാജിവാഹനം തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവം അന്വേഷണം വഴിതിരിച്ചുവിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് തന്ത്രി സഭ കോടതിയെ അറിയിച്ചു. തന്ത്രിക്ക് വാജിവാഹനം കൈമാറിയതിൽ യാതൊരു അസ്വാഭാവികതയുമില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
കേസിന് അന്തർ സംസ്ഥാനവും അന്താരാഷ്ട്രവുമായ ബന്ധങ്ങളുണ്ടെന്നും, അതിനാൽ അന്വേഷണം തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ടെന്നും തന്ത്രി സഭ ചൂണ്ടിക്കാട്ടി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ഏജൻസി തന്നെ അന്വേഷണം ഏറ്റെടുക്കണമെന്നാണ് പ്രധാന ആവശ്യം.
അതേസമയം, ശബരിമല സ്വർണ മോഷണക്കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന ഇടക്കാല റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും.
