ബഹിരാകാശ ചരിത്രത്തിലെ സുവർണഅധ്യായം; സുനിത വില്യംസ് ഔദ്യോഗികമായി വിരമിച്ചു

അമേരിക്കയുടെ ബഹിരാകാശ മുന്നേറ്റത്തിനൊപ്പം ഇന്ത്യയുടെ പേരും ലോകവേദിയിൽ ഉയർത്തിക്കാട്ടിയ സുനിത വില്യംസ് ഔദ്യോഗികമായി വിരമിച്ചു. 27 വർഷം നീണ്ട സേവനത്തിന് ശേഷം 2025 ഡിസംബർ 27നാണ് അവർ നാസയിൽ നിന്ന് പടിയിറങ്ങിയത്. വെറും പത്ത് ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ സുനിത, സാങ്കേതിക കാരണങ്ങളാൽ ഒൻപതര മാസത്തോളം അവിടെ തുടരേണ്ടിവന്ന ശേഷമാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒന്നിലധികം തവണ സഞ്ചരിച്ച് നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ സുനിതയുടെ ജീവിതത്തിലെ വഴിത്തിരിവ് 1983ൽ യുഎസ് നേവൽ അക്കാദമിയിൽ ചേർന്നതോടെയായിരുന്നു. നാവികസേനയിൽ നിന്ന് ബഹിരാകാശ സഞ്ചാരിയിലേക്കുള്ള അവരുടെ യാത്ര ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.

ആകെ 608 ദിവസങ്ങൾ ബഹിരാകാശത്ത് ചിലവഴിച്ച സുനിത, നാസ ബഹിരാകാശ സഞ്ചാരികളിൽ രണ്ടാമത്തെ ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് കഴിഞ്ഞ വ്യക്തിയെന്ന നേട്ടം സ്വന്തമാക്കി. ഒൻപത് തവണയായി 62 മണിക്കൂർ 6 മിനിറ്റ് ബഹിരാകാശ നടത്തം നടത്തി ഏറ്റവും കൂടുതൽ സമയം സ്പേസ്‌വോക്ക് നടത്തിയ വനിത എന്ന റെക്കോർഡും അവർക്കുണ്ട്. ബഹിരാകാശത്ത് വെച്ച് മാരത്തൺ ഓടിയ ആദ്യ വ്യക്തിയെന്ന സവിശേഷതയും സുനിതയ്ക്കാണ്.

1998ൽ നാസയിൽ തിരഞ്ഞെടുക്കപ്പെട്ട സുനിത 2006ലാണ് ആദ്യ ബഹിരാകാശ ദൗത്യത്തിൽ പങ്കെടുത്തത്. തുടർന്ന് 2012ലും 2024 ജൂണിൽ ആരംഭിച്ച മൂന്നാമത്തെയും അവസാനത്തെയും ദൗത്യത്തിലും അവർ പങ്കാളിയായി. ബോയിംഗ് സ്റ്റാർലൈനർ പേടകത്തിലൂടെയായിരുന്നു അവസാന ദൗത്യം. 2025 മാർച്ചിൽ സഹയാത്രികൻ ബുച്ച് വിൽമോറിനൊപ്പം സുനിത ഭൂമിയിൽ തിരിച്ചെത്തി.

ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ വേരുകളുള്ള ഡോ. ദീപക് പാണ്ഡ്യയുടെ മകളായ സുനിതയ്ക്ക് ബഹിരാകാശം എപ്പോഴും പ്രിയപ്പെട്ട ഇടമായിരുന്നു. “ബഹിരാകാശം എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്” എന്നാണ് വിരമിക്കൽ വേളയിൽ 60-കാരിയായ സുനിത പ്രതികരിച്ചത്. സഹപ്രവർത്തകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ അവർ, ഭാവിയിലെ ചന്ദ്ര–ചൊവ്വ ദൗത്യങ്ങൾക്ക് തന്റെ അനുഭവങ്ങൾ വഴികാട്ടിയാകുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.

സുനിത വില്യംസ് പകർന്നുനൽകിയ ഊർജവും അറിവും വരുംതലമുറയിലെ ബഹിരാകാശ സഞ്ചാരികൾക്ക് വലിയ പ്രചോദനമാകുമെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജേർഡ് ഐസക്മാൻ പറഞ്ഞു. വിരമിക്കൽ ജീവിതത്തിൽ ഭർത്താവ് മൈക്കലിനും വളർത്തുമൃഗങ്ങൾക്കുമൊപ്പം സമയം ചെലവഴിക്കാനും യാത്രകൾ നടത്താനും ആണ് സുനിതയുടെ തീരുമാനം.

മറുപടി രേഖപ്പെടുത്തുക