പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും പ്രതിപക്ഷമായ ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂറുകൾക്ക് ശേഷം ബിജെപിക്ക് നേരിയ മുൻതൂക്കം ലഭിച്ചിരിക്കുകയാണ്.
രാവിലെ 10 മണിയോടെ, സംസ്ഥാനത്തെ 293 നിയമസഭാ മണ്ഡലങ്ങളിൽ 176 മണ്ഡലങ്ങളിലെ ട്രെൻഡുകൾ പുറത്തുവന്നു. ഇതനുസരിച്ച് ബിജെപി 90 സീറ്റുകളിൽ മുന്നിലാണെങ്കിൽ, തൃണമൂൽ കോൺഗ്രസ് 82 സീറ്റുകളിൽ ലീഡ് നിലനിര്‍ത്തുന്നു. കോൺഗ്രസും സിപിഐ(എം) സ്ഥാനാർത്ഥികളും രണ്ട് സീറ്റുകളിൽ വീതം മുന്നിലാണ്.
ന്യൂനപക്ഷ ആധിപത്യമുള്ള മാൾഡ ജില്ലയിലെ മാലതിപൂർ, മൊതബാരി മണ്ഡലങ്ങളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. മാലതിപൂരിൽ മുൻ ലോക്‌സഭാംഗവും മുൻ രാജ്യസഭാംഗവുമായ മൗസം ബേനസീർ നൂർ മുന്നിലാണ്. മുർഷിദാബാദ് ജില്ലയിലെ ജലാംഗി, ഡോംകൽ മണ്ഡലങ്ങളിൽ സിപിഐ(എം) സ്ഥാനാർത്ഥികൾ ലീഡ് നിലനിര്‍ത്തുന്നു.
ബിജെപിയുടെ പ്രമുഖ നേതാക്കളായ സുവേന്ദു അധികാരി (നന്ദിഗ്രാം), ദിലീപ് ഘോഷ് (ഖരഗ്പൂർ സദർ), അഗ്നിമിത്ര പോൾ (അസൻസോൾ ദക്ഷിണ), സ്വപൻ ദാസ്ഗുപ്ത (ശ്യാംപുകുർ) എന്നിവർ നിലവിൽ മുന്നിലാണ്.
അതേസമയം, മമത ബാനർജി മന്ത്രിസഭയിലെ ചില അംഗങ്ങൾ പിന്നിലാണ്. സംസ്ഥാന വനിതാ-ശിശു വികസന, സാമൂഹികക്ഷേമ മന്ത്രി ഡോ. ശശി പഞ്ച ശ്യാംപുകുർ മണ്ഡലത്തിൽ നേരിയ പിന്നാക്കത്തിലാണ്.
