ഭാര്യ അറിയാതെ വിവാഹമോചനം! യുവതിയുടെ രേഖകളുമായി മുങ്ങി ഭർത്താവ്

ഹൈദരാബാദ്: ഭർത്താവ് തന്നെ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് മടങ്ങിപ്പോയെന്ന് ആരോപിച്ച് യുവതിയുടെ പരാതി. ഭർത്താവ് തന്‍റെ പാസ്‌പോർട്ട്, ഗ്രീൻ കാർഡ്, മറ്റ് രേഖകൾ എന്നിവ അമേരിക്കയിലേക്ക് കൊണ്ടുപോയെന്നും, വാട്സാപ്പ് വഴി വിവാഹമോചനം നേടിയെന്ന് അറിയിച്ചെന്നും യുവതി ആരോപിച്ചു. നിംബോലി അഡ്ഡയിലെ സ്വദേശിയും ഇപ്പോൾ യുഎസ് പൗരത്വവുമുള്ള മുഹമ്മദ് സൈൻ ഉദ്ദീനെ (36) 2022 ജൂൺ 22ന് ഹൈദരാബാദിലെ അബിദ്സിലുള്ള ഒരു പള്ളിയിൽ വെച്ചാണ് ഹനാ അഹമ്മദ് ഖാൻ (31) വിവാഹം കഴിച്ചത്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി ഗ്രീൻ കാർഡും സോഷ്യൽ സെക്യൂരിറ്റി നമ്പറും ലഭിച്ചതിന് ശേഷം 2024 ഫെബ്രുവരിയിൽ അവർ ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി.

എന്നാൽ ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപ് തന്നെ അവരുടെ വിവാഹം ബന്ധം അവസാനിച്ചു. 2025 ഫെബ്രുവരി ഏഴിന് ഇരുവരും ഹൈദരാബാദിൽ എത്തുകയും ഒരു ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്ക് ശേഷം, ഭർത്താവ് തന്‍റെ വീട്ടുകാരെ കാണാനായി പറഞ്ഞയച്ചുവെന്ന് ഹനാ പറയുന്നു. ഇതിന് ശേഷം ഭർത്താവ് ഹോട്ടലിൽ നിന്ന് ചെക്ക്ഔട്ട് ചെയ്യുകയും ഹനയുടെ രേഖകളുമായി അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തുവെന്നാണ് ആരോപണം.

“ഞാൻ തകർന്നുപോയി. എന്നെ ഉപേക്ഷിക്കുക മാത്രമല്ല, യുഎസിൽ നിയമപരമായി കേസ് നടത്താനുള്ള എല്ലാ വഴികളും അയാൾ അടച്ചുകളഞ്ഞു,” ഹന സാമൂഹ്യ പ്രവർത്തകരോട് പറഞ്ഞു. ഒരു യുഎസ് കോടതിയിൽ നിന്ന് താൻ വിവാഹമോചനം നേടിയെന്ന് പറഞ്ഞ് ഭർത്താവ് തന്‍റെ അച്ഛന് ഒരു വാട്സാപ്പ് സന്ദേശം അയച്ചതായും അവർ പറഞ്ഞു. “എങ്ങനെയാണ് അല്ലെങ്കിൽ എപ്പോഴാണ് എനിക്ക് വിവാഹമോചനം ലഭിച്ചതെന്ന് പോലും എനിക്കറിയില്ല,” അവർ കുടുംബത്തോട് പറഞ്ഞു.

വിദേശകാര്യ മന്ത്രാലയത്തിന്‍റെ സഹായം തേടി

ഒറ്റപ്പെട്ട അവസ്ഥയിൽ, ഒരു ഡ്യൂപ്ലിക്കേറ്റ് ഗ്രീൻ കാർഡ് ലഭിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഹന ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തോടും (എംഇഎ) ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിനോടും അഭ്യർത്ഥിച്ചു. തനിക്ക് അമേരിക്കയിലേക്ക് മടങ്ങിപ്പോയി നിയമനടപടി സ്വീകരിക്കണമെന്നും ഹന ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവർത്തകനും എംബിടി നേതാവുമായ അംജെദ് ഉല്ല ഖാൻ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തെഴുതിയിട്ടുണ്ട്. “ദില്ലിയിലെ യുഎസ് എംബസിയും ഹൈദരാബാദിലെ കോൺസുലേറ്റും ഈ വിഷയത്തിൽ ഇടപെടണം. അവർക്ക് ഡ്യൂപ്ലിക്കേറ്റ് ഗ്രീൻ കാർഡ് ലഭിക്കാൻ സഹായിക്കണം, അങ്ങനെ മടങ്ങിപ്പോയി കേസ് നടത്താൻ സാധിക്കും,” അദ്ദേഹം കത്തിൽ എഴുതി.

ഭർത്താവ് പാസ്‌പോർട്ട് എടുത്തുകൊണ്ടുപോയി എന്ന പരാതി നൽകി ഹന ഹൈദരാബാദ് റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ നിന്ന് പുതിയ പാസ്‌പോർട്ട് എടുത്തിട്ടുണ്ട്. ഹൈദരാബാദിലെ സംഭവത്തിന് മുൻപ് തന്നെ ഈ ദുരിതം ആരംഭിച്ചെന്ന് ഹനയുടെ സഹോദരൻ മുഹമ്മദ് മുനവർ ആരോപിച്ചു. തന്‍റെ സഹോദരി ചിക്കാഗോയിലായിരുന്നപ്പോൾ ഭര്‍ത്താവ് മർദ്ദിച്ചു. ഈ വിഷയം ചിക്കാഗോ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുകയും, അവർ ഇരുവർക്കും കൗൺസിലിംഗ് നൽകുകയും ചെയ്തുവെന്ന് മുനവർ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക