ചൈനക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഏകപക്ഷീയമായ താരിഫുകൾ റദ്ദാക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. യുഎസ് സുപ്രീം കോടതി വിധി ഫലത്തിൽ പ്രസിഡന്റ് ട്രംപിന്റെ മിക്ക നടപടികളും അസാധുവാക്കിയ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം.
ഡൊണാൾഡ് ട്രംപ് കഴിഞ്ഞ വർഷം അന്യായ വ്യാപാര രീതികൾ ആരോപിച്ച് നിരവധി വ്യാപാര പങ്കാളികൾക്ക് മേൽ താരിഫ് ചുമത്തിയിരുന്നു. മിക്ക രാജ്യങ്ങൾക്കും 10 ശതമാനം അടിസ്ഥാന താരിഫ് ഏർപ്പെടുത്തിയതോടൊപ്പം വ്യാപാര അസന്തുലിതാവസ്ഥ ചൂണ്ടിക്കാട്ടി അധിക സർചാർജുകളും ഏർപ്പെടുത്തി. എന്നാൽ 1977ലെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം (IEEPA) പ്രകാരം ഇത്തരം താരിഫ് ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് യുഎസ് സുപ്രീം കോടതി കഴിഞ്ഞ ആഴ്ച വിധിച്ചു. ഇതോടെ മിക്ക നടപടികളും അസാധുവായി.
തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ചൈനീസ് വാണിജ്യ മന്ത്രാലയം അമേരിക്കയോട് താരിഫുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ടു. യുഎസിന്റെ ഏകപക്ഷീയ നടപടികൾ അന്താരാഷ്ട്ര വ്യാപാര നിയമങ്ങളെയും യുഎസ് ആഭ്യന്തര നിയമത്തെയും ലംഘിക്കുന്നുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഏകപക്ഷീയമായ എല്ലാ തരത്തിലുള്ള താരിഫ് വർധനവുകളും ചൈന എതിർക്കുന്നുവെന്നും വ്യാപാര യുദ്ധത്തിൽ വിജയികളില്ലെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷങ്ങളിൽ യുഎസ്-ചൈന ബന്ധം പ്രത്യേകിച്ച് സാമ്പത്തികവും സാങ്കേതികവുമായ വിഷയങ്ങളിൽ വഷളായിരുന്നു. ട്രംപിന്റെ താരിഫ് വർധനവ് ഇരുരാജ്യങ്ങൾക്കും ഇടയിൽ പൂർണ്ണ തോതിലുള്ള വ്യാപാര യുദ്ധത്തിന് വഴിവെച്ചു. ഒരിടവേളയിൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ യുഎസ് തീരുവ 145 ശതമാനമായി ഉയർന്നപ്പോൾ, യുഎസ് ഉൽപ്പന്നങ്ങൾക്ക് ചൈന 125 ശതമാനം വരെ തീരുവ ഏർപ്പെടുത്തിയിരുന്നു. പിന്നീട് പ്രത്യാക്രമണ വർധനവിന് ഒരു വർഷത്തെ ഇടവേള പ്രഖ്യാപിച്ചതോടെ ചില മേഖലകളിൽ ഇരുപക്ഷവും താരിഫ് ഏകദേശം 10 ശതമാനമായി കുറച്ചു.
മാർച്ച് അവസാനം ട്രംപിന്റെ ബീജിംഗ് സന്ദർശന വേളയിൽ സമഗ്ര വ്യാപാര കരാർ ചർച്ച ചെയ്യപ്പെടുമെന്ന പ്രതീക്ഷയുണ്ട്. സുപ്രീം കോടതി വിധി ട്രംപ് ഭരണകൂടത്തിന്റെ ഏകപക്ഷീയ താരിഫ് അധികാരത്തെ വെട്ടിക്കുറച്ച സാഹചര്യത്തിൽ, ഇത് ചൈനയുടെ ചർച്ചാ നിലപാട് ശക്തിപ്പെടുത്തുമെന്ന വിലയിരുത്തലും ഉയരുന്നു.
